
അന്തരിച്ച നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ അവസാന നിമിഷത്തെ ഗന്ധം അവതാരക ലക്ഷ്മി നക്ഷത്ര പെർഫ്യൂമാക്കി സുധിയുടെ ഭാര്യ രേണുവിന് നൽകിയിരുന്നു. സുധിയുടെ മരണസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ രേണു സൂക്ഷിച്ചുവെച്ചിരുന്നു. ഇത് ദുബായിൽ കൊണ്ടുപോയ ലക്ഷ്മി നക്ഷത്ര ദുബായ് മലയാളിയായ യുസഫ് എന്നയാളെകൊണ്ട് സുധിയുടെ ഗന്ധത്തെ പെർഫ്യൂമാക്കി മാറ്റുകയായിരുന്നു. എന്നാൽ, ആ പെർഫ്യൂം ശരീരത്തിൽ അടിക്കാനുള്ളതല്ലെന്ന് വെളിപ്പെടുത്തുകയാണ് രേണു ഇപ്പോൾ.
രേണുവിന്റെ വാക്കുകൾ ഇങ്ങനെ:
'ആ പെർഫ്യൂം അടിക്കാനുള്ളതല്ല. എനിക്കും കിച്ചുവിനും വീട്ടുകാർക്കും മാത്രം മനസിലാകുന്ന ഒരു ഗന്ധമാണത്. അത് ഇന്നീ നിമിഷം വരെ അടിച്ചിട്ടില്ല. ദേഹത്ത് അടിക്കുന്ന പെർഫ്യൂം അല്ല. സുധി ചേട്ടനെ ഓർക്കുമ്പോൾ അത് തുറന്ന് ഒന്ന് മണക്കും. അപ്പോൾ സുധി ചേട്ടന്റെ സാന്നിദ്ധ്യം ഇവിടെ ഉണ്ടാകുമെന്ന് തോന്നും. അതിന് വേണ്ടിയുട്ടുള്ള പെർഫ്യൂമാണത്. അത് അടിക്കാൻ പറ്റത്തില്ല. നിങ്ങളൊക്കെ അത് മണത്താൽ ഓടും. അതുപോലുള്ള ഒരു സ്‌മെല്ലാണത്.സുധി ചേട്ടൻ ഷൂട്ടൊക്കെ കഴിഞ്ഞ് വന്ന് കുളിക്കുന്നതിന് മുമ്പ് ഷർട്ട് ഊരിവയ്ക്കില്ലേ. അപ്പോഴുള്ള വിയർപ്പിന്റെയൊക്കെ മണമാണത്. അതിന്റെ പെർഫ്യൂം എങ്ങനെ ദേഹത്ത് അടിച്ചുകൊണ്ട് നടക്കാൻ പറ്റും. അത് തീർന്നിട്ടില്ല. അതുപോലെ ഇവിടെ ഇരിപ്പുണ്ട്'