
ന്യൂഡൽഹി: എൻടിപിസി ലിമിറ്റഡുമായി ഉള്ള രണ്ട് പതിറ്റാണ്ടോളം പഴക്കമുള്ള വാണിജ്യ കേസ് അനാവശ്യമായി നീട്ടിക്കൊണ്ടുപോയതിന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് (RIL) 10 ലക്ഷം രൂപ പിഴ ചുമത്തി സുപ്രീം കോടതി. ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് അലോക് ആറാധെ എന്നിവരടങ്ങിയ ബെഞ്ചാണ് റിലയൻസിനെതിരെ കർശന നിലപാട് സ്വീകരിച്ചത്.
2005-ൽ ഫയൽ ചെയ്ത കേസ് ഇത്രയും വർഷമായിട്ടും തെളിവെടുപ്പ് ഘട്ടത്തിൽ മാത്രമായി നിൽക്കുന്നതിൽ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. പ്രകൃതിവാതക വിതരണ കരാറുമായി ബന്ധപ്പെട്ടാണ് എൻടിപിസി റിലയൻസിനെതിരെ കേസ് ഫയൽ ചെയ്തത്. നടപടിക്രമങ്ങളെ ചോദ്യം ചെയ്ത് റിലയൻസ് നിരന്തരം അപ്പീലുകളും ഹർജികളും നൽകിയതാണ് വിചാരണ അനന്തമായി നീളാൻ കാരണമെന്ന് കോടതി നിരീക്ഷിച്ചു.
2019-ലെ നിർദ്ദേശം ലംഘിക്കപ്പെട്ടു: കേസ് ഒമ്പത് മാസത്തിനകം തീർപ്പാക്കണമെന്ന് 2019-ൽ സുപ്രീം കോടതി നൽകിയ ഉത്തരവ് ഏഴ് വർഷം കഴിഞ്ഞിട്ടും നടപ്പായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
തീർപ്പാക്കാനുള്ള നിർദ്ദേശം: അഞ്ച് ആഴ്ചയ്ക്കകം 10 ലക്ഷം രൂപ സുപ്രീം കോടതി അഡ്വക്കേറ്റ്സ്-ഓൺ-റെക്കോർഡ് അസോസിയേഷന് നൽകാനാണ് നിർദ്ദേശം. കേസ് എത്രയും പെട്ടെന്ന് തീർപ്പാക്കാൻ ഹൈക്കോടതിയോട് ബെഞ്ച് ആവശ്യപ്പെടുകയും ചെയ്തു.










