
തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പഴ്‌സണൽ സ്റ്റാഫായി നിയമിക്കപ്പെട്ട സഹോദരീഭർത്താവ് ബെന്നി തോമസ് രാജിവെച്ചു. രാജിക്കത്ത് അദ്ദേഹം മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറി. ബന്ധു നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളെയും പാർട്ടിക്കുള്ളിലെ വിമർശനങ്ങളെയും തുടർന്നാണ് രാജി.
സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായാണ് ബെന്നി തോമസ് നിയമിതനായിരുന്നത്. നിയമനത്തിനെതിരെ പ്രതിപക്ഷവും സാമൂഹിക മാധ്യമങ്ങളും വിമർശനം ഉയർത്തിയിരുന്നു. വിഷയത്തിൽ ഇന്നലെ ചേർന്ന കെപിസിസി യോഗത്തിലും മന്ത്രിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്.
പഴ്‌സണൽ സ്റ്റാഫ് നിയമനങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതായിരുന്നുവെന്നും അനാവശ്യ വിവാദങ്ങൾക്ക് ഇടവരുത്തുന്ന തീരുമാനങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. അതേസമയം, വിമർശനങ്ങൾ ശക്തമായ സാഹചര്യത്തിലും ബെന്നി തോമസിന്റെ നിയമനം നിയമാനുസൃതവും യോഗ്യതയുടെ അടിസ്ഥാനത്തിലുമാണെന്ന് ചൂണ്ടിക്കാട്ടി മന്ത്രി സണ്ണി ജോസഫ് തന്റെ നിലപാട് ആവർത്തിച്ചിരുന്നു.










