
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തിന് വീണ്ടും വനിതാ മുഖ്യമന്ത്രി. ബിജെപി നേതാവ് രേഖ ഗുപ്ത രാവിലെ 11 മണിക്ക് ഡൽഹിയിലെ രാംലീല മൈതാനത്ത് നടക്കുന്ന ചടങ്ങിൽ ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇന്നു വൈകീട്ട് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ നേതൃത്വത്തിൽ ചേർന്ന ബിജെപി പാർലമെന്ററി പാർട്ടി യോഗമാണ് രേഖ ഗുപ്തയെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്. പർവേശ് ശർമയാണ് ഉപമുഖ്യമന്ത്രി. തെരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്രിവാളിനെ പരാജയപ്പെടുത്തിയാണ് പർവേശ് ശർമ നിയമസഭയിലെത്തിയത്. വിജേന്ദ്ര ഗുപ്തയെ സ്പീക്കറായും തീരുമാനിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ, എൻഡിഎ നേതാക്കൾ, സംസ്ഥാന മുഖ്യമന്ത്രിമാർ, വ്യവസായ പ്രമുഖർ, സിനിമാ താരങ്ങൾ, എൻഡിഎ സഖ്യകക്ഷി നേതാക്കൾ തുടങ്ങിയ ഒട്ടേറെ പേർ നാളെ നടക്കുന്ന സത്യപ്രതിജ്ഞച്ചടങ്ങിൽ പങ്കെടുക്കും. ഡൽഹിയിലെ ചേരി നിവാസികളെയും ചടങ്ങിലേക്കു ക്ഷണിച്ചിട്ടുണ്ട്.
27 വർഷങ്ങൾക്ക് ശേഷം രാജ്യതലസ്ഥാനത്ത് ഭരണം ലഭിച്ചിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വൈകിയത് എഎപി ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ബിജെപിക്കെതിരെ രാഷ്ട്രീയ ആയുധമാക്കിയിരുന്നു. സത്യപ്രതിജ്ഞ തീയതി പ്രഖ്യാപിച്ചിട്ടും മുഖ്യമന്ത്രി ആരെന്നതു സസ്പെൻസാക്കി വച്ചിരിക്കുകയായിരുന്നു പാർട്ടി. മുഖ്യമന്ത്രി പദവിയിലേക്ക് രേഖ ഗുപ്തയെ തിരഞ്ഞെടുത്തതോടെ കാബിനറ്റ് മന്ത്രിമാരുടെ കാര്യത്തിലും വൈകാതെ തീരുമാനം ഉണ്ടാകും











