
ദോഹ: ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനിയും ഈജിപ്ഷ്യൻ വിദേശകാര്യ-കുടിയേറ്റ മന്ത്രി ഡോ. ബദർ അബ്ദെലാറ്റിയും ടെലിഫോണിലൂടെ ചർച്ച നടത്തി. മേഖലയിലെ പുതിയ സംഭവവികാസങ്ങളും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളുമാണ് ഇരുനേതാക്കളും പ്രധാനമായും ചർച്ച ചെയ്തത്.
അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട കാര്യങ്ങളും മേഖലയിലെ സംഘർഷങ്ങൾ കുറയ്ക്കുന്നതിനും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുമുള്ള സംയുക്ത ശ്രമങ്ങളും യോഗം വിലയിരുത്തി.
പ്രതിസന്ധികളുടെ മൂലകാരണങ്ങൾ പരിഹരിക്കുന്നതിനും സമാധാനപരമായ ചർച്ചകളിലൂടെ സുസ്ഥിരമായ കരാറിൽ എത്തുന്നതിനും എല്ലാ കക്ഷികളും നിലവിലെ മധ്യസ്ഥ ശ്രമങ്ങളോട് സഹകരിക്കണമെന്ന് ഖത്തർ പ്രധാനമന്ത്രി ചർച്ചയിൽ ഊന്നിപ്പറഞ്ഞു. വീണ്ടും സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാൻ നയതന്ത്രപരമായ നീക്കങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഖത്തറും ഈജിപ്തും തമ്മിലുള്ള സഹകരണം തുടരുമെന്നും ഇരുനേതാക്കളും അറിയിച്ചു.










