
കാസർകോട്: മാതാവിന് പ്രതിമാസം നൽകേണ്ട ചെലവ് തുക നൽകാത്തതിനെ തുടർന്ന് മകനെ ഒരു മാസത്തേക്ക് ജയിലിലടയ്ക്കാൻ കാഞ്ഞങ്ങാട് RDO ഉത്തരവിട്ടു. മാതാപിതാക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കേസുകളിൽ കേരളത്തിൽ അപൂർവമായി മാത്രം ഉണ്ടാകുന്നൊരു വിധിയാണിത്. വിധി പ്രകാരം, ഒരു മാസത്തിനകം മകൻ കുടിശ്ശികയായ തുക നൽകുകയാണെങ്കിൽ ജയിൽ മോചിതനാകും.
അമ്പലത്തറ ചോമൻകോട് സ്വദേശിനി ഏലിയാമ്മ ജോസഫ് സമർപ്പിച്ച പരാതിയിലാണ് RDO ബിനു ജോസഫിന്റെ ഈ നിർണായക ഉത്തരവ്. ഏലിയാമ്മയുടെ മകനായ പ്രതീഷാണ് തുക നൽകാത്തതിനെ തുടർന്ന് ഹോസ്ദുർഗ് സബ് ജയിലിലേക്ക് അയക്കപ്പെടുന്നത്.
നിയമവും നടപടിക്രമങ്ങളും
മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന നിയമത്തിലെ വകുപ്പ് 5(8), ബി. എൻ.എസ് 144 എന്നിവ പ്രകാരമാണ് മെയിന്റനൻസ് ട്രൈബ്യൂണൽ ഈ ശിക്ഷാവിധി പുറപ്പെടുവിച്ചത്. മെയിന്റനൻസ് ട്രൈബ്യൂണലിന്റെ പ്രിസൈഡിംഗ് ഓഫീസർ കൂടിയാണ് RDO. കഴിഞ്ഞ മാർച്ച് 18-ന് പ്രതീഷ് മാതാവിന് പ്രതിമാസം 2000 രൂപ നൽകണമെന്ന് RDO നിർദേശിച്ചിരുന്നു. എന്നാൽ ആറു മാസമായിട്ടും തുക നൽകാത്തതിനെ തുടർന്ന് ആകെ കുടിശ്ശിക 12,000 രൂപയായി.
തുടർന്ന് തുക എത്രയും വേഗം നൽകണമെന്ന് ആവശ്യപ്പെട്ട് വില്ലേജ് ഓഫീസർ മുഖേന നോട്ടീസ് നൽകി. എന്നാൽ, പ്രതീഷ് ഇതിനോട് പ്രതികരിച്ചില്ല. ജൂൺ 4-ന് ട്രൈബ്യൂണൽ വാറന്റ് പുറപ്പെടുവിച്ചതിനെ തുടർന്ന് ഹാജരായ പ്രതീഷ് പണം നൽകാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. പണം നൽകിയില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടും നൽകാതിരുന്നതിനെ തുടർന്നാണ് ജയിൽ ശിക്ഷ വിധിച്ചത്. ഇത്തരം കേസുകളിൽ വാറന്റ് പുറപ്പെടുവിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യാറുണ്ടെങ്കിലും ജയിൽ ശിക്ഷ അപൂർവമാണെന്ന് RDO ഓഫീസ് വൃത്തങ്ങൾ അറിയിച്ചു.










