
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ രൂക്ഷമായ സംഘർഷാവസ്ഥയെ തുടർന്ന് ഇന്ത്യൻ സമ്പദ്വ്യവസ്ഥ നേരിടുന്ന സമ്മർദം കുറയ്ക്കുന്നതിനായി ഇന്ത്യൻ റിസർവ് ബാങ്ക് (ആർബിഐ) 12 ബില്യൺ ഡോളർ (ഏകദേശം 1.14 ലക്ഷം കോടി രൂപ) മൂല്യമുള്ള സ്വർണം വിറ്റഴിച്ചെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബെർഗ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. ക്രൂഡ് ഓയിൽ വിലക്കയറ്റം, രൂപയുടെ മൂല്യത്തകർച്ച, വിദേശ നിക്ഷേപകരുടെ പിന്മാറ്റം എന്നിവ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തിന് വെല്ലുവിളിയായ സാഹചര്യത്തിലായിരുന്നു ആർബിഐയുടെ ഇടപെടൽ. വിദേശ ബാങ്കുകളിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണത്തിന്റെ ഒരു ഭാഗം ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള നടപടികളും ആരംഭിച്ചതായാണ് സൂചന.
രണ്ടാഴ്ചയ്ക്കിടെ വൻ വിൽപന
മേയ് 22-ന് അവസാനിച്ച രണ്ടാഴ്ചക്കിടെ മാത്രമാണ് 12 ബില്യൺ ഡോളറിന്റെ സ്വർണം ആർബിഐ വിറ്റഴിച്ചത്. ഇതേ കാലയളവിൽ വിദേശ കറൻസി ആസ്തികളിൽ 7.5 ബില്യൺ ഡോളറിന്റെ വർധനയും രേഖപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു. സ്വർണ ഇറക്കുമതി തീരുവ വർധിപ്പിച്ചിട്ടും ആർബിഐയുടെ സ്വർണശേഖരത്തിന്റെ മൂല്യത്തിൽ കുറവ് വന്നത് വിൽപന നടന്നുവെന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. സാധാരണയായി തീരുവ വർധിക്കുമ്പോൾ നിലവിലുള്ള സ്വർണശേഖരത്തിന്റെ മൂല്യം ഉയരാറുണ്ട്.
കറന്റ് അക്കൗണ്ട് കമ്മി വർധിക്കുന്ന സാഹചര്യത്തിൽ രൂപയുടെ സ്ഥിരത ഉറപ്പാക്കാനും വിദേശനാണ്യ വിപണിയിൽ അതിവേഗ ഇടപെടലുകൾ നടത്താനും കൂടുതൽ ദ്രവസ്വഭാവമുള്ള ആസ്തികൾ കൈവശം വയ്ക്കുകയെന്നതാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന ലക്ഷ്യം.
ഇന്ത്യയ്ക്ക് കനത്ത സമ്മർദം
ലോകത്തിലെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയിൽ ഇറക്കുമതി രാജ്യമായ ഇന്ത്യയ്ക്ക് പശ്ചിമേഷ്യൻ സംഘർഷം വലിയ സാമ്പത്തിക വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇറാൻ സംഘർഷവും ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വവും എണ്ണവില കുതിച്ചുയരാൻ കാരണമായി. അതേസമയം, വിദേശ നിക്ഷേപകരുടെ പിന്മാറ്റവും എണ്ണവില വർധനയും രൂപയുടെ മൂല്യത്തെ പ്രതികൂലമായി ബാധിച്ചു. മേയ് 20-ന് രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. ജൂൺ 2-ലെ കണക്കുകൾ പ്രകാരം ഒരു ഡോളറിന് 95.17 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടന്നത്.
സ്വർണം നാട്ടിലേക്ക്
റഷ്യ-യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് റഷ്യയുടെ വിദേശ കരുതൽ ശേഖരം പാശ്ചാത്യ രാജ്യങ്ങൾ മരവിപ്പിച്ച സംഭവം പല രാജ്യങ്ങളെയും ആശങ്കയിലാഴ്ത്തിയിരുന്നു. ഇതോടെ വിദേശത്ത് സൂക്ഷിക്കുന്ന ആസ്തികളുടെ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾ ശക്തമായി. ഇന്ത്യയുടെ വിദേശ സ്വർണശേഖരത്തിന്റെ വലിയൊരു ഭാഗം ബാങ്ക് ഓഫ് ഇംഗ്ലണ്ടിലും ബാങ്ക് ഫോർ ഇന്റർനാഷണൽ സെറ്റിൽമെന്റ്സിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. ആറുമാസം മുമ്പ് രാജ്യത്തിനകത്ത് സൂക്ഷിച്ചിരുന്ന സ്വർണത്തിന്റെ വിഹിതം 66 ശതമാനമായിരുന്നുവെങ്കിൽ, 2026 മാർച്ച് അവസാനത്തോടെ അത് 77 ശതമാനമായി ഉയർന്നു. മാർച്ച് അവസാനത്തെ കണക്കുപ്രകാരം ആർബിഐയുടെ ആകെ സ്വർണശേഖരം 880.52 മെട്രിക് ടൺ ആയിരുന്നു.
രൂപയുടെ മൂല്യത്തകർച്ച നിയന്ത്രിക്കാൻ കൂടുതൽ നടപടികൾ
രൂപയുടെ മൂല്യത്തകർച്ച നിയന്ത്രിക്കാൻ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിൽ വിവിധ നടപടികൾ പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിദേശ നിക്ഷേപകരെ ആകർഷിക്കാൻ പലിശനിരക്ക് വർധിപ്പിക്കൽ, കൂടുതൽ ഡോളർ നിക്ഷേപം രാജ്യത്തേക്ക് എത്തിക്കൽ, വിലപിടിപ്പുള്ള ലോഹങ്ങളുടെ ഇറക്കുമതി തീരുവ ഉയർത്തൽ, ഇന്ധനവില ക്രമീകരിക്കൽ തുടങ്ങിയ മാർഗങ്ങളാണ് പരിശോധിക്കുന്നത്.











