
കൊച്ചി: റാപ്പർ വേടൻ ധരിച്ചിരുന്ന മാലയിലേത് യഥാർഥ പുലിപ്പല്ലാണെന്ന് ശാസ്ത്രീയ പരിശോധനയിൽ സ്ഥിരീകരിച്ചു. കൊൽക്കത്തയിലെ സുവോളജി ലാബിൽ നടത്തിയ പരിശോധനാഫലമാണ് വനംവകുപ്പിന് ലഭിച്ചത്. ഇതോടെ കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കാനാണ് വനംവകുപ്പിന്റെ നീക്കം. വേടൻ ധരിച്ചിരുന്ന പല്ല് പുലിയുടേതാണെന്ന സൂചന വനംവകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ നേരത്തേ ലഭിച്ചിരുന്നു. ഇതിന്റെ അന്തിമ സ്ഥിരീകരണത്തിനായാണ് സാമ്പിൾ കൊൽക്കത്തയിലെ ലാബിലേക്ക് അയച്ചത്.
കഴിഞ്ഞ വർഷം ഏപ്രിലിൽ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയ്ക്കിടെയായിരുന്നു സംഭവം പുറത്തുവന്നത്. ആറു ഗ്രാം കഞ്ചാവുമായി വേടനെയും മറ്റ് ഒൻപത് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പരിശോധനയ്ക്കിടെ വേടൻ ധരിച്ചിരുന്ന പുലിപ്പല്ല് ഘടിപ്പിച്ച മാല പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയും തുടർന്ന് വിവരം വനംവകുപ്പിനെ അറിയിക്കുകയുമായിരുന്നു.
2022ൽ ചെന്നൈയിൽ നടന്ന ഒരു സംഗീത പരിപാടിക്കിടെ രഞ്ജിത് എന്ന ശ്രീലങ്കൻ വംശജനായ ആരാധകനിൽ നിന്നാണ് പുലിപ്പല്ല് സമ്മാനമായി ലഭിച്ചതെന്നാണ് വേടൻ അന്വേഷണസംഘത്തോട് മൊഴി നൽകിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ഇയാൾ പിന്നീട് യുകെയിലേക്കോ ഫ്രാൻസിലേക്കോ കുടിയേറിയതായാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം.










