
നടി രന്യാ റാവു 102 കോടി രൂപ പിഴയടയ്ക്കണമെന്ന് റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ്. സ്വർണക്കടത്ത് കേസിൽ പിടിയിലായ സംഭവത്തിലാണ് നടി രന്യാ റാവുവിനും ഹോട്ടൽ വ്യവസായി തരുൺ കൊണ്ടരാജു, ജ്വല്ലറി ഉടമകളായ സഹിൽ സകാരിയ, ഭരത് കുമാർ ജെയിൻ എന്നിവർക്കും ഡിആർഐ പിഴയിട്ടത്. നടി 102 കോടി രൂപയും ഹോട്ടൽ വ്യവസായി തരുൺ കൊണ്ടരാജുവിന് 63 കോടി രൂപയും, ജ്വല്ലറി ഉടമകളായ സാഹിൽ സക്കറിയ ജെയിൻ, ഭരത് കുമാർ എന്നിവർക്ക് 56 കോടി രൂപ വീതവുമാണ് പിഴ ചുമത്തിയത്. ഇന്ത്യയിലേക്ക് സ്വർണം കടത്തുന്നതിനായി അവർ സൂക്ഷ്മമായി ആസൂത്രണം ചെയ്ത ഒരു ഓപ്പറേഷൻ നടത്തിയതായി ഇഡി അന്വേഷണത്തിൽ കണ്ടെത്തിയതായി എഎൻഐ റിപ്പോർട്ട് പറയുന്നു.
ചൊവ്വാഴ്ച ബെംഗളൂരു സെൻട്രൽ ജയിലിൽ എത്തിയ ഡിആർഐ ഉദ്യോഗസ്ഥർ മൂന്നുപേർക്കും 250 പേജ് വരുന്ന നോട്ടീസും 2,500 പേജ് വരുന്ന മറ്റ് രേഖകളം കൈമാറി. ഇത്രയുമധികം രേഖകളടങ്ങിയ നോട്ടീസ് തയ്യാറാക്കുന്നത് തങ്ങളെ സംബന്ധിച്ച് ഭഗീരഥ പ്രയത്‌നമായിരുന്നുവെന്ന് ഡിആർഐ വൃത്തങ്ങൾ പറഞ്ഞു.
മാർച്ച് മൂന്നിനായിരുന്നു കന്നഡ നടി രന്യാ റാവു ബെംഗളൂരു കെംപഗൗഡ അന്തർദേശീയ വിമാനത്താവളത്തിൽ പിടിക്കപ്പെട്ടത്. 14.8 കിലോ സ്വർണ്ണവും നടിയിൽനിന്ന് പിടിച്ചെടുത്തിരുന്നു. ദുബായിൽനിന്ന് ബെംഗളൂരുവിലേക്ക് കടത്തിയ സ്വർണ്ണമാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്. കർണാടകയിലെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ കെ. രാമചന്ദ്രറാവുവിന്റെ മകളാണ് രന്യാ റാവു. നേരത്തെ. കോഫെപോസ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ നടിക്ക് ഒരുവർഷത്തെ തടവ് വിധിച്ചിരുന്നു.











