
ചെന്നൈ: തമിഴ് നടി രഞ്ജന നാച്ചിയാർ ബി.ജെ.പിയിൽ നിന്നും രാജിവെച്ചു. ബി.ജെ.പി കലാ-സാംസ്കാരിക വിഭാഗം സംസ്ഥാന സെക്രട്ടറിയായിരുന്നു രഞ്ജന. കേന്ദ്രസർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നെന്നാരോപിച്ചാണ് നടി ബിജെപി വിട്ടത്. രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കില്ലെന്നും മറ്റൊരു പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കുമെന്നും നടി അറിയിച്ചു. താരം ഡിഎംകെയിൽ ചേരുമെന്നാണ് റിപ്പോർട്ട്.
തമിഴ് സംവിധായകൻ ബാലയുടെ സഹോദരന്റെ മകളായ രഞ്ജന നാച്ചിയാർ ടി.വി. സീരിയലുകളിലൂടെയാണ് അഭിനയരംഗത്ത് എത്തിയത്. തമിഴ്‌സിനിമകളിൽ സ്വഭാവവേഷങ്ങളിലൂടെയും രഞ്ജന ശ്രദ്ധിക്കപ്പെട്ടിരുന്നു. എട്ടു വർഷമായി ബിജെപിയിൽ സജീവമായിരുന്നു. ഒന്നരവർഷം മുൻപ് ചെന്നൈയിൽ ബസിന്റെ ചവിട്ടുപടിയിൽനിന്ന് യാത്ര ചെയ്ത വിദ്യാർഥികളെ രഞ്ജന അസഭ്യം പറയുകയും മർദിക്കുകയും ചെയ്തത് വിവാദമായിരുന്നു. ഈ സംഭവത്തിൽ നടിയെ അറസ്റ്റ് ചെയ്തിരുന്നു.











