
തിരുവനന്തപുരം: പിപിഇ കിറ്റ് അഴിമതിയിൽ മുൻ ആരോഗ്യമന്ത്രി ഒന്നാം പ്രതിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മെഡിക്കൽ സർവീസ് കോർപറേഷൻ വലിയ അഴിമതിയാണ് കൊവിഡ് കാലത്ത് നടത്തിയതെന്നും മുൻ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. കാലാവധി കഴിഞ്ഞ മരുന്നുകൾ ആശുപത്രികളിൽ വിതരണം ചെയ്തും പിപിഇ കിറ്റ് കൂടിയ വിലയ്ക്ക് വാങ്ങിയതും അഴിമതിയാണ്. ഇതിനെതിരെ കേസെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കൊവിഡ് കാലത്ത് ജനം അനുഭവിച്ച ദുരിതം വിറ്റ് കാശാക്കാൻ ശ്രമിച്ചതിൽ വെറുതെയിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യമന്ത്രിയായിരുന്ന ശൈലജ ടീച്ചറാണ് ഇതിൽ ഒന്നാം പ്രതി. ധനകാര്യ മന്ത്രിയും ആരോഗ്യമന്ത്രിയും ചേർന്ന കമ്മിറ്റിയാണ് കൂടിയ വിലക്ക് പിപിഇ കിറ്റ് വാങ്ങാൻ തീരുമാനിച്ചത്. ദുരന്തത്തെ പോലും അഴിമതിക്ക് വേണ്ടി ഉപയോഗിച്ച സർക്കാരാണിതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
അതേസമയം പാലക്കാട്ടെ ബ്രൂവറി വിവാദത്തിൽ ഇന്ന് നിയമസഭയിൽ ചട്ട പ്രകാരം അഴിമതി ആരോപിക്കാൻ രമേശ് ചെന്നിത്തല നോട്ടീസ് നൽകിയിട്ടുണ്ട്.











