
ലക്നൗ: രാമക്ഷേത്ര ട്രസ്റ്റിന്റെ ഭരണഘടനാ വ്യവസ്ഥകൾക്ക് അനുസൃതമായി ചമ്പത് റായിയുടെയും അനിൽ മിശ്രയുടെയും രാജി ഔദ്യോഗികമായി അംഗീകരിച്ചതായി ട്രസ്റ്റ് നേതൃത്വം അറിയിച്ചു. ട്രസ്റ്റ് രൂപീകരിച്ച കാലം മുതൽ ഇരുവരും നൽകിയ സേവനങ്ങളും സംഭാവനകളും വിലമതിക്കുന്നതായി ട്രഷറർ ഗോവിന്ദ് ഗിരി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട തട്ടിപ്പ് അതീവ വേദനാജനകവും ട്രസ്റ്റിന് അപമാനകരവുമാണെന്ന് ട്രസ്റ്റിലെ മുതിർന്ന അംഗം പങ്കജ് ജയ്സ്വാൾ പ്രതികരിച്ചു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ട്രസ്റ്റിൽ സംഘടനാതലത്തിൽ അടിയന്തര മാറ്റങ്ങളും നടപ്പാക്കി. കൃഷ്ണമോഹനെ ഇടക്കാല ജനറൽ സെക്രട്ടറിയായി നിയമിച്ചു. ഗോവിന്ദ് ഗിരി ട്രഷറർ സ്ഥാനത്ത് തുടരും.
സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം അന്വേഷണം തുടരുകയാണെന്ന് ട്രസ്റ്റ് അറിയിച്ചു. ജൂലൈ 22-ന് ചേരുന്ന ട്രസ്റ്റ് യോഗത്തിന് മുമ്പായി അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുമെന്ന പ്രതീക്ഷയും ഗോവിന്ദ് ഗിരി പങ്കുവച്ചു. കേസിൽ ഉൾപ്പെട്ട ആരെയും സംരക്ഷിക്കില്ലെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് കർശന നടപടി ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മോഷണക്കേസിൽ ഇതുവരെ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രമാശങ്കർ യാദവ് (തിന്നു), അനുകൽപ് മിശ്ര, അവിനാശ് ശുക്ല, കരുണേഷ് പാണ്ഡെ, മനീഷ് യാദവ്, ലവ്കുഷ് മിശ്ര, രമാശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്തവ എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഇവരിൽ മുഖ്യപ്രതിയായ രമാശങ്കർ യാദവ് ചമ്പത് റായിയുടെ അടുത്ത അനുയായിയാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.










