
പഹൽഗാമിൽ നടന്നത് ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. പഹൽഗാം ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്നും പ്രതിരോധ മന്ത്രി രാജ്യത്തിന് ഉറപ്പുനൽകി. സൈനിക മേധാവികളടക്കം പങ്കെടുത്ത ഉന്നതതല യോഗത്തിന് ശേഷം ഡൽഹിയിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് പഹൽഗാം ഭീകരാക്രമണം നടത്തിയവർക്കും അതിന് പിന്നിൽ പ്രവർത്തിച്ചവർക്കും വ്യക്തവും ശക്തവുമായ തിരിച്ചടി നൽകുമെന്ന് രാജ്‌നാഥ് സിങ് പ്രഖ്യാപിച്ചത്.
'ഇന്നലെ, പഹൽഗാമിൽ, ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ട്, ഭീകരർ ഹീനമായ ഒരു പ്രവൃത്തി നടത്തി, അതിൽ നിരപരാധികളായ നിരവധി ജീവനുകൾ നമുക്ക് നഷ്ടമായി. സർക്കാർ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഞാൻ രാജ്യത്തെ ജനങ്ങൾക്ക് ഉറപ്പ് നൽകുന്നു. ഈ ഹീനകൃത്യം ചെയ്തവരെ മാത്രമല്ല, ഇതിന് പിന്നിൽ പ്രവർത്തിച്ചവരെയും ഞങ്ങൾ കണ്ടെത്തും. കുറ്റവാളികൾ ശക്തവും വ്യക്തവുമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഞാൻ രാജ്യത്തിന് ഉറപ്പ് നൽകുന്നു' രാജ്‌നാഥ് സിങ് പറഞ്ഞു.
പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോട് തന്റെ അനുശോചനം അറിയിക്കുന്നു. ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ ദൃഢനിശ്ചയം താൻ ആവർത്തിക്കാൻ ആഗ്രഹിക്കുന്നു. ഭീകരവാദത്തോട് നമുക്ക് ഒരു വിട്ടുവീഴ്ചയുമില്ലാത്ത നയമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഒരു തീവ്രവാദ പ്രവർത്തനത്തിനും ഇന്ത്യയെ പോലുള്ള ഒരു രാജ്യത്തെ കീഴ്‌പ്പെടുത്താൻ കഴിയില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.











