
ന്യൂഡൽഹി: ഏപ്രിലിൽ പഹൽഗാമിൽ നടന്ന ആക്രമണത്തിൽ, പേരോ മതമോ ചോദിച്ച് ഭീകരർ വ്യക്തികളെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. അതേസമയം, ഇന്ത്യൻ സൈനികർ തീവ്രവാദികളെ ലക്ഷ്യമിട്ടത് അവരുടെ മതത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മറിച്ച് അവരുടെ പ്രവൃത്തികളുടെ അടിസ്ഥാനത്തിലാണ് സൈന്യം തീവ്രവാദികളെ നേരിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജസ്ഥാനിലെ ജോധ്പൂരിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് ആരംഭിച്ച ഓപ്പറേഷൻ സിന്ദൂർ ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് ഉയർത്തിക്കാട്ടുന്നതായിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിനൽകിയ സൈനിക നടപടിയിൽ ഭരണകൂടത്തെയും സൈന്യത്തെയും പിന്തുണച്ചതിന് അതിർത്തി പ്രദേശങ്ങളിലെ ജനങ്ങളോടും അദ്ദേഹം നന്ദി പറഞ്ഞു. "ലോകം ഒരു കുടുംബമാണ്" എന്ന വസുധൈവ കുടുംബകം എന്ന തത്വം ഇന്ത്യ ഉയർത്തിപ്പിടിക്കുന്നുവെന്നും ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തിൽ വിവേചനം കാണിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











