
ജയ്പൂർ: രാജസ്ഥാനിലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ശ്രദ്ധേയ മുന്നേറ്റവുമായി സിപിഎം. ബീക്കാനർ ജില്ലയിലെ നോഖ മുനിസിപ്പാലിറ്റിയിൽ ആകെയുള്ള 45 വാർഡുകളിൽ 29 എണ്ണവും സ്വന്തമാക്കി സിപിഎം ചരിത്രത്തിലാദ്യമായി നഗരസഭാ ഭരണം പിടിച്ചെടുത്തു. ബിജെപിക്ക് 13 വാർഡുകളിലും സ്വതന്ത്ര സ്ഥാനാർഥികൾക്ക് മൂന്ന് വാർഡുകളിലുമാണ് വിജയം നേടാനായത്.
നോഖയിൽ കോൺഗ്രസ് ഇത്തവണ സ്ഥാനാർഥികളെ മത്സരിപ്പിച്ചിരുന്നില്ല. സിപിഎമ്മും വികാസ് മഞ്ച് എന്ന സംഘടനയും ചേർന്നാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. സഖ്യ സ്ഥാനാർഥികൾ മത്സരിച്ചത് അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിലായിരുന്നു. ഫലം വന്നപ്പോൾ വൻ ഭൂരിപക്ഷത്തോടെ അധികാരം പിടിച്ചെടുത്തത് ഇടതുപക്ഷത്തിന് വലിയ നേട്ടമായി.
അതേസമയം, മുൻ മുഖ്യമന്ത്രി വസുന്ധര രാജെയുടെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന ജലാവർ മുനിസിപ്പാലിറ്റിയിലും ബിജെപിക്ക് തിരിച്ചടി നേരിട്ടു. 45 വാർഡുകളിൽ 29 എണ്ണവും നേടി കോൺഗ്രസ് നഗരസഭാ ഭരണം സ്വന്തമാക്കി. ബിജെപിക്ക് ഇവിടെ 13 വാർഡുകളിലാണ് വിജയിക്കാനായത്.
സംസ്ഥാനത്തെ വിവിധ മുനിസിപ്പൽ കോർപ്പറേഷനുകളിലും ബിജെപിയും കോൺഗ്രസും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. അഞ്ച് മുനിസിപ്പൽ കോർപ്പറേഷനുകളിൽ ബിജെപി മുന്നിലെത്തിയപ്പോൾ മൂന്ന് കോർപ്പറേഷനുകളിൽ കോൺഗ്രസിനാണ് മുൻതൂക്കം. ജോധ്പൂരിൽ ഇരു പാർട്ടികളും തമ്മിലുള്ള മത്സരം കടുത്ത നിലയിലാണ്.
സംസ്ഥാനത്ത് ഇതുവരെ 7712 വാർഡുകളുടെ ഫലം പ്രഖ്യാപിച്ചു. ഇതിൽ 3181 വാർഡുകളിൽ ബിജെപി വിജയിച്ചപ്പോൾ കോൺഗ്രസ് 2875 വാർഡുകളിൽ വിജയം നേടി. 1656 വാർഡുകളിൽ സ്വതന്ത്ര സ്ഥാനാർഥികളും വിജയിച്ചു.
നോഖയിലെ സിപിഎമ്മിന്റെ ചരിത്രവിജയവും ജലാവറിൽ കോൺഗ്രസിന്റെ മുന്നേറ്റവും ഉൾപ്പെടെ ഫലങ്ങൾ രാജസ്ഥാനിലെ തദ്ദേശ രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾക്ക് വഴിയൊരുക്കുമെന്ന വിലയിരുത്തലുകളും ശക്തമാണ്.










