
ന്യൂഡൽഹി: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് കേരള ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യ ഉത്തരവിലെ ചില നിർണായക പരാമർശങ്ങൾ സുപ്രീം കോടതി നീക്കം ചെയ്തു. പരാതിക്കാരിയുടെ ആവശ്യം പരിഗണിച്ചാണ് നടപടി. നാല് ഖണ്ഡികളാണ് കോടതി ഒഴിവാക്കിയത്. എന്നാൽ, മുൻകൂർ ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ഹൈക്കോടതി ഉത്തരവിൽ, പരാതിക്കാരിയും രാഹുൽ മാങ്കൂട്ടത്തിലും പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമുണ്ടായിരുന്നുവെന്ന സൂചനകൾ ഉൾപ്പെട്ടിരുന്നു. കൂടാതെ, പരാതിക്കാരി സമ്മതമില്ലായിരുന്നുവെങ്കിൽ പ്രതിയെ താമസസ്ഥലത്തേക്ക് ക്ഷണിക്കുകയോ അദ്ദേഹത്തോടൊപ്പം പാലക്കാട്ടേക്ക് പോകുകയോ ചെയ്യുമായിരുന്നില്ലെന്ന നിലപാടും ഹൈക്കോടതി രേഖപ്പെടുത്തിയിരുന്നു. ഈ പരാമർശങ്ങളടങ്ങിയ 17, 18, 20, 21 ഖണ്ഡികളാണ് സുപ്രീം കോടതി നീക്കം ചെയ്തത്.
ഇത്തരം നിരീക്ഷണങ്ങൾ വിചാരണയെ ബാധിക്കാമെന്നും, മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന ഘട്ടത്തിൽ തന്നെ ഹൈക്കോടതി ‘മിനി ട്രയൽ’ നടത്തിയതുപോലെയാണെന്നും പരാതിക്കാരിയുടെ അഭിഭാഷകർ കോടതിയിൽ വാദിച്ചു.











