
ന്യൂഡൽഹി: കർണാടകയിലെ മഹാദേവപുര അസംബ്ലി മണ്ഡലത്തിൽ വോട്ട് ക്രമക്കേട് നടന്നുവെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തെ തുടർന്ന് പ്രതിപക്ഷം ഇന്ന് ഡൽഹിയിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തും. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ മുന്നൂറോളം പ്രതിപക്ഷ നേതാക്കളാണ് മാർച്ചിൽ പങ്കെടുക്കുക. തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്കുള്ള യാത്രയിൽ 'വോട്ട് മോഷണം' എന്ന മുദ്രാവാക്യമുള്ള പ്ലക്കാർഡുകൾ നേതാക്കൾ ഉയർത്തും. തിരഞ്ഞെടുപ്പ് കമ്മീഷണർമാരുമായി കൂടിക്കാഴ്ച നടത്താൻ പ്രതിപക്ഷം അനുമതി തേടിയിട്ടുണ്ട്.
അതേസമയം, കർണാടകയിലെ ചീഫ് ഇലക്ടറൽ ഓഫീസർ രാഹുൽ ഗാന്ധിയുടെ ആരോപണം തള്ളി. ക്രമക്കേട് നടന്നുവെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു. രാഹുൽ പുറത്തുവിട്ട രേഖ യഥാർത്ഥമല്ലെന്നും, തെളിയിക്കാനുള്ള രേഖകൾ ഹാജരാക്കിയാൽ അന്വേഷണം നടത്താമെന്നും ഇലക്ടറൽ ഓഫീസർ കത്തിൽ വ്യക്തമാക്കി.
കൂടാതെ, വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണത്തിന് പിന്തുണ നേടാൻ കോൺഗ്രസ് Votechori.in എന്നൊരു വെബ്‌സൈറ്റും തുടങ്ങിയിട്ടുണ്ട്. 9650003420 എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കോൾ ചെയ്തും ഈ പ്രചാരണത്തിന് പിന്തുണ നൽകാം. സുതാര്യമായ ഡിജിറ്റൽ വോട്ടർ പട്ടികയാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്നും അത് രാഷ്ട്രീയ പാർട്ടികൾക്ക് സ്വയം ഓഡിറ്റ് ചെയ്യാൻ സഹായിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.











