
ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കിടെ രാഹുൽ ഗാന്ധിയുടെ വസ്ത്രധാരണം വിവാദമാകുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പരമ്പരാഗത ഷാൾ, പട്ക, ധരിക്കാതെയാണ് രാഹുൽ ഗാന്ധി ചടങ്ങിൽ പങ്കെടുത്തത് എന്നാണ് ബിജെപിയുടെ ആരോപണം. രാഷ്ട്രപതി ദ്രൗപദി മുർമു രണ്ടുതവണ ഓർമിപ്പിച്ചിട്ടും രാഹുൽ പട്ക ധരിച്ചില്ലെന്നാണ് ബിജെപി ഐടി വിഭാഗം മേധാവി അമിത് മാളവ്യയുടെ പരാമർശം. മാളവ്യ പട്ക ധരിക്കാതെ നിന്ന രാഹുലിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
ഇതിന് പിന്നാലെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും രാഹുലിനെതിരെ വിമർശനവുമായി രംഗത്തെത്തി. വടക്കുകിഴക്കൻ മേഖലയിൽ കോൺഗ്രസിന് പരമ്പരാഗതമായുണ്ടായിരുന്ന സ്വാധീനം കുറയാൻ ഇത്തരം പ്രവർത്തികൾ കാരണമായെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മോദി, വിദേശ പ്രതിനിധികൾ എന്നിവരും ചടങ്ങിൽ പട്ക ധരിച്ചിരുന്നുവെന്നും, രാഹുൽ മാത്രമാണ് വിട്ടുനിന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ബിജെപിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് രംഗത്തെത്തി. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും പട്ക ധരിച്ചിരുന്നില്ലെന്ന് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. രാജ്‌നാഥ് സിങ്ങിനോടും ഹിമന്ത ബിശ്വ ശർമയോടും ക്ഷമാപണം ആവശ്യപ്പെടുമോ എന്ന ചോദ്യവും കോൺഗ്രസ് നേതാക്കൾ ഉയർത്തി.











