
ന്യൂഡൽഹി: ജനാധിപത്യത്തെ തകർക്കുന്നവരെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സംരക്ഷിക്കുന്നു എന്നാരോപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ദിരാഭവനിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് രാഹുൽ ഗാന്ധി മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുയർത്തിയത്. സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കേണ്ട കമ്മിഷൻ പക്ഷപാതപരമായാണ് ഇടപെടുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി. അതേസമയം, താൻ നേരത്തേ പറഞ്ഞ ഹൈഡ്രജൻ ബോംബ് ഇതല്ലെന്നും രാഹുൽ വ്യക്തമാക്കി.
നേരത്തേ ബിഹാറിലെ വോട്ടർ അധികാർ യാത്രയുടെ സമാപനച്ചടങ്ങിലാണ് ‘ഹൈഡ്രജൻ ബോംബ്’ പൊട്ടിക്കുമെന്ന് രാഹുൽഗാന്ധി വെളിപ്പെടുത്തിയിരുന്നത്. ‘‘ഒന്നാമതായി, ഇത് ‘ഹൈഡ്രജൻ ബോംബ് അല്ല, അത് വരാനിരിക്കുന്നതേയുള്ളൂ. ഈ രാജ്യത്തെ യുവാക്കൾക്ക് തിരഞ്ഞെടുപ്പുകൾ എങ്ങനെയാണ് അട്ടിമറിക്കപ്പെടുന്നതെന്ന് കാണിച്ചുകൊടുക്കുന്നതിലെ മറ്റൊരു നാഴികക്കല്ലാണ്‘‘- രാഹുൽ പറഞ്ഞു. ജനാധിപത്യത്തെ തകർക്കുന്നവരെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ സംരക്ഷിക്കുന്നു. വ്യാജ ലോഗിനുകൾ ഉപയോഗിച്ച് ആറായിരത്തോളം വോട്ടുകൾ നീക്കി. സോഫ്റ്റ് വെയർ ഉപയോഗിച്ച് വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യുന്നു. സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കേണ്ട കമ്മിഷൻ പക്ഷപാതപരമായാണ് ഇടപെടുന്നതെന്നും ലോക്‌സഭാ പ്രതിപക്ഷനേതാവ് പറഞ്ഞു.
‘‘കർണാടകയിലെ ഒരു നിയമസഭാ മണ്ഡലമാണ് അലന്ദ്. അവിടെ ആരോ 6018 വോട്ടുകൾ നീക്കം ചെയ്യാൻ ശ്രമിച്ചു. 2023-ലെ തിരഞ്ഞെടുപ്പിൽ അലന്ദിൽ നിന്ന് ആകെ എത്ര വോട്ടുകൾ നീക്കം ചെയ്യപ്പെട്ടു എന്ന് നമുക്കറിയില്ല. ആ സംഖ്യ 6,018-ലും വളരെ കൂടുതലാണ്, എന്നാൽ 6018 വോട്ടുകൾ നീക്കം ചെയ്യുന്നതിനിടെ ഒരാൾ പിടിക്കപ്പെട്ടു, യാദൃച്ഛികമായാണ് അത് പിടിക്കപ്പെട്ടതും. സംഭവിച്ചതെന്തെന്നാൽ, അവിടുത്തെ ബൂത്ത് ലെവൽ ഓഫീസറുടെ അമ്മാവൻ്റെ വോട്ട് നീക്കം ചെയ്യപ്പെട്ടതായി അവരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന്, ആരാണ് തൻ്റെ അമ്മാവൻ്റെ വോട്ട് നീക്കം ചെയ്തതെന്ന് അവർ പരിശോധിച്ചു, അപ്പോഴാണ് ഒരു അയൽവാസിയാണ് അത് ചെയ്തതെന്ന് അവർ കണ്ടെത്തിയത്. അവർ അയൽവാസിയോട് ചോദിച്ചപ്പോൾ, താൻ ഒരു വോട്ടും നീക്കം ചെയ്തിട്ടില്ലെന്ന് അവർ പറഞ്ഞു. വോട്ട് നീക്കം ചെയ്തെന്ന് പറയുന്ന ആൾക്കോ, വോട്ട് നഷ്ടപ്പെട്ട ആൾക്കോ ഇതിനെക്കുറിച്ച് യാതൊരു അറിവുമുണ്ടായിരുന്നില്ല. മറ്റേതോ ശക്തി ഈ നടപടിക്രമത്തെ ഹൈജാക്ക് ചെയ്യുകയും വോട്ട് നീക്കം ചെയ്യുകയുമായിരുന്നു.‘‘ -രാഹുൽ പറഞ്ഞു.











