
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷൻ ഡിജിറ്റൽ വോട്ടർ പട്ടിക വിവരങ്ങൾ പുറത്തുവിട്ടാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയം കള്ളവോട്ടുകളിലൂടെയാണെന്ന് തെളിയിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ബംഗളൂരുവിൽ കോൺഗ്രസ് സംഘടിപ്പിച്ച 'വോട്ട് അധികാർ റാലിയിൽ' സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പത്ത് വർഷത്തെ ഇലക്ട്രോണിക് വോട്ടർ പട്ടികയും വീഡിയോഗ്രാഫി രേഖകളും നൽകിയാൽ രാജ്യത്ത് നടന്ന തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ കണ്ടെത്താൻ കഴിയുമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
കർണാടകയിലെ ഒരു സീറ്റിലെ ക്രമക്കേട് തെളിയിക്കാൻ കോൺഗ്രസിന് കഴിഞ്ഞുവെന്നും, ഇതേ രീതിയിൽ 20-25 നിയമസഭാ മണ്ഡലങ്ങളിൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷൻ സഹകരിച്ചില്ലെങ്കിലും, സ്വന്തം നിലയ്ക്ക് അന്വേഷണം നടത്താൻ കോൺഗ്രസിന് സാധിക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
കൂടാതെ, തിരഞ്ഞെടുപ്പ് കമ്മീഷൻ ബി.ജെ.പിക്കുവേണ്ടിയല്ല, രാജ്യത്തിന്റെ ഭരണഘടനയ്ക്കുവേണ്ടിയാണ് പ്രവർത്തിക്കേണ്ടതെന്ന് ഓർമിപ്പിക്കുകയും ചെയ്തു. മധ്യപ്രദേശ്, രാജസ്ഥാൻ, ബീഹാർ സംസ്ഥാനങ്ങളിലെ വെബ്സൈറ്റുകൾ അടച്ചുപൂട്ടിയതിലൂടെ ജനങ്ങളുടെ ചോദ്യങ്ങളെ കമ്മീഷൻ ഭയപ്പെടുന്നുവെന്നും രാഹുൽ ആരോപിച്ചു.











