
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയെ ഞെട്ടിച്ച് മുതിർന്ന നേതാവും രാജ്യസഭാംഗവുമായ രാഘവ് ഛദ്ദ. ആം ആദ്മി പാർട്ടിയുടെ മൂന്നിൽ രണ്ട് അംഗങ്ങളുമായി ബിജെപിയിൽ ചേരുമെന്ന് രാഘവ് ഛദ്ദ പ്രഖ്യാപിച്ചു. ഭരണഘടനാപരമായ വ്യവസ്ഥകൾ പാലിച്ച് ബിജെപിയിൽ ലയിക്കുകയാണെന്നാണ് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചത്. രാജ്യസഭയിൽ 10 അംഗങ്ങളാണ് ആം ആദ്മി പാർട്ടിക്കുള്ളത്. ഇതിൽ ഏഴുപേർ ബിജെപിയിൽ ചേരുമെന്നാണ് റിപ്പോർട്ട്. ഭരണഘടനാപരമായ ലയന വ്യവസ്ഥകൾ പാലിച്ച് ബിജെപിയിൽ ചേരുന്നതിനാൽ ഇവർക്ക് രാജ്യസഭാംഗത്വം നഷ്ടമാകില്ല. അയോഗ്യതയും ഉണ്ടാകില്ല.
അശോക് മിത്തൽ, സന്ദീപ് പഥക് എന്നിവരും രാഘവ് ഛദ്ദയ്ക്കൊപ്പം പാർട്ടി വിട്ട് ബിജെപിയിൽ ചേരും. ഹർഭജൻ സിങ്, സ്വാതി മലിവാൾ, രാജീന്ദർ ഗുപ്ത, വിക്രം സാഹ്നി എന്നീ പ്രമുഖരും ബിജെപിയിലേക്ക് നീങ്ങുന്ന സംഘത്തിലുണ്ടെന്ന് ഛദ്ദ വ്യക്തമാക്കി. ബിജെപിയിൽ എത്തുന്ന രാഘവ് ഛദ്ദ കേന്ദ്രമന്ത്രി ആയേക്കുമെന്നാണ് സൂചന.
‘‘എന്റെ ചോരയും നീരും നൽകി വളർത്തിയ, 15 വർഷത്തെ എന്റെ യൗവനം സമർപ്പിച്ച ആം ആദ്മി പാർട്ടി ഇപ്പോൾ അതിന്റെ തത്വങ്ങളിൽ നിന്നും മൂല്യങ്ങളിൽ നിന്നും പൂർണമായും വ്യതിചലിച്ചിരിക്കുകയാണ്. പാർട്ടി ഇപ്പോൾ രാജ്യത്തിനു വേണ്ടിയല്ല, മറിച്ച് വ്യക്തിഗത നേട്ടങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ഞാൻ ശരിയായ പാർട്ടിയിലല്ല എന്ന് കഴിഞ്ഞ കുറച്ചു കാലമായി എനിക്ക് തോന്നുന്നുണ്ടായിരുന്നു. അതിനാൽ എഎപിയിൽ നിന്ന് അകന്ന് ജനങ്ങളിലേക്ക് ഇറങ്ങാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു’’ – രാഘവ് ഛദ്ദ പറഞ്ഞു.










