
വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായപ്പോൾ പരിസ്ഥിതിപ്രവർത്തകരും രാഷ്ട്രീയക്കാരും ആദ്യം പ്രതിസ്ഥാനത്ത് നിർത്തിയത് കേരളത്തിലെ ക്വാറിയുടമകളെയാണ്. കോൾഡ് സ്റ്റോറേജിലായിരുന്ന ഗാഡ്ഗിൽ കമ്മിറ്റി ശുപാർശകൾ ദുരന്തത്തെ തുടർന്ന് വീണ്ടും സജീവമായി ചർച്ച ചെയ്യപ്പെട്ടപ്പോഴും, ക്വാറിയുടമകൾ വില്ലൻ റോളിലായിരുന്നു.
എന്നാൽ വയനാട്ടിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായ മേഖലകളിൽ ക്വാറികളൊന്നും പ്രവർത്തിച്ചിരുന്നില്ലെന്ന ശക്തമായ വാദവുമായി സംസ്ഥാനത്തെ ക്വാറിയുടമകൾ പ്രതിരോധം തീർത്തപ്പോൾ, വാദവും മറുവാദവും മുറുകി. ദുരന്തം തുടച്ചു മാറ്റിയ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് ക്വാറികൾ പ്രവർത്തിക്കുന്നതെന്ന ക്വാറിയുടമകളുടെ വാദം വയനാട് സന്ദർശിച്ച മന്ത്രിമാർക്ക് പോലും അംഗീകരിക്കേണ്ടിവന്നു. അതിനിടെ കേരളത്തിൽ എണ്ണായിരത്തോളം ക്വാറികൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇവയിൽ 84 ശതമാനം ക്വാറികളും അനധികൃതമാണെന്നുമുള്ള ഗാഡ്ഗിലിന്റെ പരസ്യപ്രസ്താവന കൂടുതൽ ആശയക്കുഴപ്പത്തിനിടയാക്കി. ഈ സാഹചര്യത്തിലാണ് കേരളത്തിൽ വർഷങ്ങളായി വിവിധ തട്ടുകളിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ക്വാറി, ക്രഷർ ഉടമകളുടെ സംഘടനകൾ ലയിച്ച് ഒറ്റ സംഘടനയാകാൻ തീരുമാനിച്ചത്. ക്വാറി മേഖല നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഭരണതലത്തിലും കോടതിയിലും ശക്തമായി പോരാടാനാണ് പുതുതായി രൂപീകൃതമായ കേരള മൈൻസ് ആൻഡ് ക്രഷർ ഓണേഴ്‌സ് അസോസിയേഷൻ (കെഎംസിഒഎ) യുടെ തീരുമാനം. ക്വാറി മേഖലയിലെ ഏറ്റവും വലിയ സംഘടനയായ ചെറുകിട ക്വാറി ആൻഡ് ക്രഷർ ഓണേഴ്‌സ് അസോസിയേഷൻ, രജിസ്റ്റേഡ് മെറ്റൽ ക്രഷർ യൂണിറ്റ് (ആർ എം സി യു) തൃശ്ശൂർ, എറണാകുളം ജില്ലാ കമ്മിറ്റികൾ, പാലക്കാട് ജില്ലാ ക്രഷർ ഓണേഴ്‌സ് അസോസിയേഷൻ, മുൻ പ്രസിഡന്റ് മൈക്കിൾ തോമസിന്റെ നേതൃത്വത്തിലുള്ള ഓൾ കേരള ക്വാറി ഓണേഴ്‌സ് അസോസിയേഷനിലെ ഒരു വിഭാഗം, ഓൾ കേരള ക്രഷർ ഓണേഴ്‌സ് അസോസിയേഷനിലെ ഒരു വിഭാഗം എന്നിവയാണ് ലയിച്ച് ഒറ്റ സംഘടനയായത്. അതേസമയം മുസ്ലിംലീഗ് നേതാവ് മായിൻഹാജി മുഖ്യരക്ഷാധികാരിയായുള്ള ഇ സി ഹോൾഡേഴ്‌സ് അസോസിയേഷനും മുൻ എംഎൽഎമാരായ രാജു എബ്രഹാം, എ.എം.യൂസഫ് എന്നിവർ നയിക്കുന്ന കേരള ക്വാറി ഓപ്പറേറ്റ് ആൻഡ് ക്രഷർ ഓണേഴ്‌സ് അസോസിയേഷനും പുതിയ സംഘടനയിൽ ചേർന്നിട്ടില്ല.
കൊച്ചിയിൽ നടന്ന ലയനസമ്മേളനത്തിൽ ആവേശപൂർവമാണ് വിവിധ ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തത്. പ്രതിസന്ധിയിലായ ക്വാറിമേഖലയെ എങ്ങനെയും കരകയറ്റണമെന്ന നിശ്ചയദാർഢ്യം പ്രവർത്തകരിലും നേതാക്കളിലും പ്രകടമായിരുന്നു. ലയനത്തിന് ചുക്കാൻ പിടിച്ച ഓൾ കേരള ക്വാറി ക്രഷർ കോ-ഓർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ എം.കെ. ബാബുവിനെ കെഎംസിഒഎയുടെ പ്രസിഡന്റായും, തോപ്പിൽ സുലൈമാൻ പാലക്കാടിനെ ജനറൽ സെക്രട്ടറിയായും, പ്രിൻസ് എബ്രഹാമിനെ ട്രഷററായും തെരഞ്ഞെടുത്തു. സിപിഎമ്മിന്റെ യുവജന സംഘടനകളിലുൾപ്പെടെ പ്രവർത്തന പാരമ്പര്യമുള്ള എം.കെ.ബാബു ക്വാറി മേഖലയുടെ പ്രശ്‌നങ്ങൾക്ക് നേരേ സംസ്ഥാന സർക്കാർ കൈക്കൊണ്ടിരിക്കുന്ന അഴകൊഴമ്പൻ നയത്തിനെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കൊച്ചിയിൽ നടന്ന ലയനസമ്മേളനത്തിനിടെ അദ്ദേഹം 'കേരളശബ്ദ'ത്തോട് സംസാരിച്ചു.
? ക്വാറി മേഖലയിലെ പ്രശ്‌നങ്ങളോട് പിണറായി സർക്കാരിന്റെ സമീപനത്തെ എങ്ങനെ കാണുന്നു.
ക്വാറി ഉടമകളെ ഏറ്റവും കൂടുതൽ ദ്രോഹിച്ചത് ഇപ്പോൾ അധികാരത്തിലിരിക്കുന്ന എൽ ഡി എഫ് സർക്കാരാണ്. യുഡിഎ ഫിന്റെ കാലത്ത് ക്വാറി ഉടമകളുടെ പ്രശ്‌നങ്ങൾ കേൾക്കാനും പഠിക്കാനും ഉമ്മൻചാണ്ടി സർക്കാർ തയ്യാറായിരുന്നു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന് ക്വാറി മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ താൽപ്പര്യമില്ല. അദ്ദേഹത്തെ നേരിൽക്കണ്ട് നിവേദനം നൽകിയതാണ്. പഠിക്കാം, നോക്കാം എന്നൊക്കെ പറഞ്ഞതല്ലാതെ തുടർനടപടിയില്ല. വ്യവസായമന്ത്രി പി.രാജീവിന്റെ സമീപനവും വ്യത്യസ്തമല്ല.
ക്വാറി മേഖലയിലെ പ്രശ്‌നങ്ങൾ പഠിച്ച് പരിഹാരങ്ങൾ നിർദ്ദേശിക്കാൻ ഞങ്ങളെക്കൂടി ഉൾപ്പെടുത്തി രൂപീകരിച്ച ടെക്‌നിക്കൽ കമ്മിറ്റി എട്ടു മാസം മുൻപ് സമർപ്പിച്ച റിപ്പോർട്ട് നടപ്പാക്കാതെ അട്ടിമറിച്ചിരിക്കുകയാണ്. കമ്മിറ്റിയുടെ ശുപാർശകളിൽ പ്രിൻസിപ്പൽ സെക്രട്ടറി അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും അതംഗീകരിക്കാൻ വ്യവസായമന്ത്രി തയ്യാറായില്ല. മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഡെപ്യൂട്ടി ഡയറക്റ്ററാണ് റിപ്പോർട്ട് അട്ടിമറിച്ചത്.
എല്ലാ രാഷ്ട്രീയപ്പാർട്ടികളും ഇലക്ഷൻ സമയത്ത് ക്വാറി ഉടമകളിൽ നിന്ന് പൈസ വാങ്ങുമെങ്കിലും പിന്നീടൊരു സഹായവും നൽകാറില്ല. രാഷ്ട്രീയക്കാരുടെ പീഡനം ഒരു വശത്തും, പരിസ്ഥിതിക്കാരുടെ സമരം മറുഭാഗത്തും എന്ന സ്ഥിതിയാണ്. ഒരു പ്രശ്‌നമുണ്ടായാൽ രാഷ്ട്രീയക്കാർ പരിസ്ഥിതിക്കാർക്കൊപ്പം നിലയുറപ്പിക്കും. പൊതു സമൂഹത്തിൽ മാധ്യമങ്ങൾ സൃഷ്ടിച്ച തെറ്റായ ധാരണയാണ് ഇതിന് കാരണം. ക്വാറികളുടെ പ്രവർത്തനം കുടിവെള്ളം മുട്ടിക്കുന്നു, ആസ്ത്മയും കാൻസറും ഉൾപ്പെടെ രോഗങ്ങൾക്ക് കാരണമാകുന്നു തുടങ്ങിയ തെറ്റായ പ്രചാരണങ്ങളാണ് കാരണം. ഇതിന്റെയൊന്നും സത്യാവസ്ഥ അറിയുന്നതിന് ക്വാറി ഉടമകളുടെ അഭിപ്രായം തേടാൻ ആരും തയ്യാറാകുന്നില്ല. കേരളത്തിലെ ക്വാറികൾ തുറന്നു പ്രവർത്തിപ്പിക്കുന്ന കാര്യത്തിൽ എൽ ഡി എഫ് സർക്കാരിന് താൽപ്പര്യമില്ല
? വിഴിഞ്ഞം തുറമുഖ നിർമ്മാണം പോലെയുള്ള വൻകിട പദ്ധതികളിൽനിന്ന് കേരളത്തിലെ ക്വാറികൾ തഴയപ്പെട്ടത് എന്തുകൊണ്ടാണ്.
കേരളത്തിലെ ക്വാറികളുടെ പ്രവർത്തനം തടസ്സപ്പെടുത്താനും ഇതര സംസ്ഥാനങ്ങളിൽ നിന്ന് പാറ കൊണ്ടുവരാനും അദൃശ്യകരങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കർണാടക, തമിഴ്‌നാട് ലോബികളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഈ അദൃശ്യകരങ്ങൾക്ക് പിന്നിൽ കേരളത്തിലെ രാഷ്ട്രീയപ്പാർട്ടികൾക്കും ഉന്നത ഉദ്യോഗസ്ഥർക്കും പങ്കുണ്ട്.
കേരളത്തിൽ അടുത്തിടെ നടന്ന ഏറ്റവും വലിയ നിർമ്മാണ പ്രവർത്തനങ്ങളിലൊന്നാണ് വിഴിഞ്ഞം തുറമുഖ പ്രൊജക്റ്റ്. ഇതിനാവശ്യമായ പാറ മുഴുവനായി കൊണ്ടുവരുന്നത് തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ്. ഒരു ദിവസം 2000 ടോറസ് ലോറികൾ വീതമാണ് കേരളത്തിലെ ആറ് ചെക്ക്‌പോസ്റ്റുകളിലൂടെ വിഴിഞ്ഞം പദ്ധതിക്കുള്ള പാറയുമായി എത്തുന്നത്.
ഇതിന് പിന്നിൽ രാഷ്ട്രീയമുണ്ട്. ബിനാമി പേരിൽ ഇതര സംസ്ഥാനങ്ങളിൽ സ്ഥലം വാങ്ങി പാറ പൊട്ടിച്ച് കേരളത്തിലേക്ക് കടത്തുകയാണ്. ഇതുമൂലം കേരളത്തിന് കോടിക്കണക്കിന് രൂപയുടെ റവന്യൂ നഷ്ടമാണുണ്ടാകുന്നത്. വിഴിഞ്ഞം പദ്ധതിക്കാവശ്യമായ മുഴുവൻ പാറയും തിരുവനന്തപുരം ജില്ലയിൽ നിന്നു മാത്രം കിട്ടും. എന്നാൽ ഇവിടെ പാറ പൊട്ടിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയില്ല. കേരളത്തിൽ നിന്ന് ആവശ്യമായ പാറ കിട്ടില്ലെന്ന് മനസ്സിലാക്കിയപ്പോഴാണ് മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കാൻ അദാനി ഗ്രൂപ്പ് നിർബന്ധിതമായത്.
ഇതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നതിന് തെളിവാണ് കേരളത്തിലെ ചെക്ക് പോസ്റ്റുകളിലെ വേ ബ്രിഡ്ജുകളുടെ പ്രവർത്തനം ഈ കാലയളവിൽ തകരാറിലായത്. ഇതര സംസ്ഥാനങ്ങളിൽ നിന്നു പാറ കൊണ്ടുവരുമ്പോൾ ചെക്ക് പോസ്റ്റിലെ വേ ബ്രിഡ്ജിൽ തൂക്കം പരിശോധിച്ച് റോയൽറ്റി ഈടാക്കേണ്ടതുണ്ട്. എന്നാൽ ഒരു ചെക്ക്‌പോസ്റ്റിൽപ്പോലും വേ ബ്രിഡ്ജുകൾ പ്രവർത്തിക്കുന്നില്ലെന്ന് ഞങ്ങൾ നേരിട്ട് പരിശോധന നടത്തി ബോധ്യപ്പെട്ടതാണ്. ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പ്പെടുത്തിയെങ്കിലും ഒഴിഞ്ഞു മാറുന്ന സമീപനമായിരുന്നു അവരുടേത്.
? രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഈ ലോബിയുടെ ഭാഗമാണോ
കേരളത്തിലെ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് മുൻ ഡയറക്ടർക്ക് (ഡിഎംജി ) കർണാടകയിൽ സ്വന്തമായി ക്വാറിയുണ്ട്. കേരളത്തിലെ ചില പ്രമുഖർ ബിനാമിയിനത്തിൽ തമിഴ്‌നാട്ടിലെ തേനിയിൽ 1000 ഏക്കർ സ്ഥലം വാങ്ങി ക്വാറി തുടങ്ങിയിട്ടുണ്ട്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും രാഷ്ട്രീയപ്പാർട്ടികൾക്ക് ഇതിൽ പങ്കുണ്ട്.
? പരിസ്ഥിതി സംഘടനകൾ എങ്ങനെയാണ് ക്വാറികളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നത്
പരിസ്ഥിതിസംഘടനകളുമായി ബന്ധപ്പെട്ട് മിഥ്യാധാരണയാണ് ജനങ്ങൾക്കിടയിൽ നിലനിൽക്കുന്നത്. പകൽനേരത്ത് ക്വാറികൾക്കെതിരെ നാട്ടുകാരുമായി ചേർന്ന് സമരം നടത്തുകയും രാത്രി ക്വാറി ഉടമകളെ വിളിച്ച് വിലപേശി സെറ്റിൽമെന്റ് നടത്തുകയും, ചെയ്യുന്നവരാണ് കേരളത്തിലെ നല്ലൊരുശതമാനം പരിസ്ഥിതിപ്രവർത്തകരും.
ഇുെക്കിയിലെ പ്രമുഖരായ ചില പരിസ്ഥിതി പ്രവർത്തകർ ഇങ്ങനെ പണം കൈപ്പറ്റുന്നവരാണ്. ഓരോ ക്വാറിയുടെയും കപ്പാസിറ്റിക്കനുസൃതമായി ഒരു ലക്ഷം മുതൽ അഞ്ച് ലക്ഷം വരെയാണ് ഇവർ വാങ്ങുന്നത്. ഇവർക്കെതിരെ ഒരുപാട് തെളിവുകൾ ഞങ്ങളുടെ കൈവശമുണ്ട്. എന്നാൽ ഞങ്ങൾ പറയുന്ന കാര്യങ്ങൾ പ്രസിദ്ധീകരിക്കാൻ പത്രങ്ങൾ തയ്യാറാവുന്നില്ല. ഗാഡ്ഗിൽ കമ്മിറ്റിയിൽ അംഗമായിരുന്ന ഒരാൾക്ക് വവ്വാലിനെക്കുറിച്ച് വിദേശത്ത് പഠനം നടത്താൻ ഒരു കോടി രൂപയാണ് ലഭിച്ചത്. അദ്ദേഹവും ഭാര്യയും അംഗങ്ങളായ ട്രസ്റ്റിന്റെയും സംഘടനകളുടെയും സാമ്പത്തിക സ്രോതസ്സ് അന്വേഷണ വിധേയമാക്കണം. പരിസ്ഥിതി മേഖലയിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ ഫണ്ടേഷന്റെ ആസ്തി 1500 കോടിയാണ്. ഇതിന്റെയൊക്കെ സ്രോതസ്സിനെക്കുറിച്ച് കേന്ദ്രസർക്കാർ അന്വേഷിക്കണം. വിദേശ ഫണ്ടിംഗിന് കേന്ദ്രം നിയന്ത്രണമേർപ്പെടുത്തിയതു മുതൽ മിക്ക പരിസ്ഥിതിസംഘടനകളും അവരുടെ വെബ്‌സൈറ്റ് നീക്കം ചെയ്തിരിക്കുകയാണ്. ഇത് സംശയാസ്പദമാണ്.
? വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായത് ക്വാറികളുടെ പ്രവർത്തനം മൂലമല്ലെന്ന് എങ്ങനെ പറയാൻ കഴിയും
വയനാട് ദുരന്തത്തിന് ശേഷം എല്ലാ ജില്ലകളിലും ജനങ്ങൾ ക്വാറികൾക്കെതിരെ സമരം തുടങ്ങി. മണ്ണിടിച്ചിലുണ്ടായ ചൂരമലയ്ക്കും മുണ്ടക്കൈയ്ക്കും 20 കിലോമീറ്റർ അകലെയാണ് ക്വാറികൾ പ്രവർത്തിക്കുന്നത്. 2018-ൽ മലപ്പുറം ജില്ലയിലെ കവളപ്പാറയിൽ മണ്ണിടിച്ചിലുണ്ടായപ്പോൾ വർഷങ്ങൾക്ക് മുമ്പ് പ്രവർത്തനം നിർത്തിവച്ച ക്വാറിയുടെ പടമാണ് കേരളത്തിലെ ഒരു പ്രമുഖ ദിനപത്രം അവിടെ പ്രവർത്തിക്കുന്നതായി ഒന്നാം പേജിൽ നൽകിയത്. 30 കിലോമീറ്റർ അകലെയാണ് ഇവിടെ ക്വാറി പ്രവർത്തിച്ചിരുന്നത്.
ക്വാറികളുടെ പ്രവർത്തനത്തിന്റെ കാര്യത്തിൽ പൊതുജനത്തിന് തെറ്റിദ്ധാരണയുണ്ട്. ഒരു ക്വാറിയിൽ സ്‌ഫോടനം നടത്തുമ്പോൾ 30 മുതൽ 35 മീറ്റർ വരെ ദൂരത്തിൽ മാത്രമാണ് അതിന്റെ ആഘാതം അനുഭവപ്പെടുന്നത്. കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മിറ്റി ക്വാറികൾ സന്ദർശിച്ച് സ്‌ഫോടനം നടത്തിയപ്പോൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ് ഇക്കാര്യം. ക്വാറികളിലെ സ്‌ഫോടനം മൂലം പരിസരപ്രദേശങ്ങളിലെ കെട്ടിടങ്ങൾക്ക് കേടുപാടുണ്ടാകുമെന്ന വാദവും തെറ്റാണ്.
ശബ്ദമലിനീകരണമാണ് പരിസ്ഥിതിവാദികൾ ഉയർത്തുന്ന മറ്റൊരു പ്രശ്‌നം. ശക്തമായ ഇടിമിന്നലുണ്ടാകുമ്പോൾ അനുഭവപ്പെടുന്നതിന്റെ നൂറിലൊന്ന് ഡെസിബൽ ശബ്ദം മാത്രമാണ് ക്വാറികളിൽ സ്‌ഫോടനം നടത്തുന്ന ഒന്നോ, രണ്ടോ മിനിറ്റ് നേരത്തുണ്ടാകുന്നത്. ഇക്കാര്യങ്ങളിൽ സി.ആർ. നീലകണ്ഠനും ഹരീഷ് വാസുദേവനും പറയുന്നതല്ല ആധികാരികമായി എടുക്കേണ്ടത്. മൈനിംഗ് ആൻഡ് ജിയോളജി വകുപ്പാണ് ഇക്കാര്യത്തിൽ അവസാനവാക്ക് പറയേണ്ടത്.
? കേരളത്തിൽ അനധികൃത ക്വാറികൾ പ്രവർത്തിക്കുന്നുണ്ടെന്ന ഗാഡ്ഗിലിന്റെ അഭിപ്രായത്തോട് സംഘടനയുടെ നിലപാടെന്താണ്
വയനാട് ദുരന്തത്തിന് ശേഷം മാധവ് ഗാഡ്ഗിൽ നടത്തിയ പരാമർശങ്ങൾക്കെതിരെ കോടതിയെ സമീപിക്കാൻ സംഘടന തീരുമാനിച്ചിട്ടുണ്ട്. കേരളത്തിൽ 8000-ത്തിലധികം ക്വാറികൾ പ്രവർത്തിക്കുന്നുണ്ടെന്നും അതിൽ 84 ശതമാനവും അനധികൃതവുമാണെന്ന അദ്ദേഹത്തിന്റെ പരാമർശം വസ്തുതകൾക്ക് നിരക്കുന്നതല്ല. കേരളത്തിൽ എവിടെയെങ്കിലും അനധികൃതമായി ക്വാറികൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ ഞങ്ങളായിരിക്കും ആദ്യമായി പരാതി നൽകുന്നത്.
ഗാഡ്ഗിലിനെ പോലെയൊരാൾ പറയുമ്പോൾ ജനം വിശ്വസിക്കും. അവർ ക്വാറി ഉടമകൾക്കെതിരേ തിരിയും. കേരളത്തിൽ നിയമവിരുദ്ധമായി 5 ശതമാനം ക്വാറികളെങ്കിലും പ്രവർത്തിക്കുന്നുണ്ടെങ്കിൽ ഈ ജോലി അവസാനിപ്പിക്കാൻ ഞങ്ങൾ തയ്യാറാണ്. ക്വാറികളുടെ പ്രവർത്തനം കുടുംബശ്രീയെ ഏൽപ്പിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം ശുദ്ധ അസംബന്ധമാണ്. പശ്ചിമഘട്ടത്തെ നിർവചിക്കാനാണ് ഗാഡ്ഗിൽ കമ്മിറ്റിയെ നിയോഗിച്ചത്. അദ്ദേഹം നേരിട്ട് പഠനം നടത്താതെ വിദഗ്ധരുടെ യോഗങ്ങൾ വിളിച്ച് ചേർത്ത് അവർ നൽകിയ നോട്ടുകൾ തുന്നിച്ചേർത്താണ് റിപ്പോർട്ട് തയ്യാറാക്കിയത്. കേരളത്തിലെ വനങ്ങൾ സംരക്ഷിക്കാൻ നിലവിലുള്ള 126 വനം നിയമങ്ങൾ തന്നെ പര്യാപ്തമാണ്.
? മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ സമീപനമെന്താണ്?
വ്യവസായമന്ത്രിയുടെ ഓഫീസിന്റെ മൂക്കിന് താഴെയാണ് തിരുവനന്തപുരത്ത് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ ഓഫീസ് പ്രവർത്തിക്കുന്നത്. ക്വാറികളുടെ ലൈസൻസ് പുതുക്കിക്കിട്ടുന്നതിനും പുതിയ ക്വാറികൾ തുറക്കുന്നതിനും നൽകിയ അപേക്ഷകൾ നാലു മുതൽ അഞ്ചു വർഷം വരെയായി ഇവിടെ കെട്ടിക്കിടക്കുകയാണ്. രാഷ്ട്രീയപ്പാർട്ടികൾക്കും ഉദ്യോഗസ്ഥർക്കും ചില വ്യവസായികൾക്കും ഇതിൽ പങ്കുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കേരളത്തിൽ 586 ക്വാറികളുണ്ടെന്നാണ് ഔദ്യോഗികമായ കണക്ക്. എന്നാൽ ഇവയിൽ പകുതിയോളം ക്വാറികൾ മാത്രമാണ് പ്രവർത്തിക്കുന്നത്.
സർക്കാർ നിശ്ചയിച്ച ഉയർന്ന പെനാൽറ്റിയും റോയൽറ്റിയുമാണ് ക്വാറികൾ പൂട്ടിക്കിടക്കാൻ കാരണം. ക്വാറികൾ തുടങ്ങിയ കാലം മുതൽ ഖനനം ചെയ്ത പാറയുടെ അളവ് കണക്കാക്കി പെനാൽറ്റി ചുമത്തുന്നത് അശാസ്ത്രീയമാണ്. ഈവകയിൽ 10 ലക്ഷം മുതൽ 60 കോടി വരെ തുക പെനാൽറ്റിയായി അടക്കേണ്ടി വരും. മുൻപ് ഖനനം നടത്തിയിരുന്നവർ നിയമാനുസൃതം റോയൽറ്റി നൽകിയാണ് ക്വാറി നടത്തിയിരുന്നത്. അതേ കാലയളവിലേക്ക് പുതിയ പെർമിറ്റും ലൈസൻസും എടുക്കുമ്പോൾ പെനാൽറ്റി നൽകണമെന്ന് പറയുന്നതിൽ ഒരു ലോജിക്കുമില്ല.
ടണ്ണിന് 24 രൂപ റോയൽറ്റി ഈടാക്കിയിരുന്നിടത്ത് ഒറ്റയടിക്ക് 78 രൂപയായി ഉയർത്തിയതും താങ്ങാനാവുന്നതല്ല. പാറ പൊട്ടിക്കുമ്പോൾ ഏതെങ്കിലും പാകപ്പിഴയുണ്ടായാൽ ചുമത്തുന്ന പിഴത്തുക ഒറ്റയടിക്ക് 78 രൂപയിൽ നിന്ന് 240 രൂപയായി ഉയർത്തിയതും ഭീമമാണ്. ഉയർന്ന പെനാൽറ്റിയും റോയൽറ്റിയും ഒടുക്കി ക്വാറികൾ നടത്താൻ സാധിക്കാത്തതിനാൽ പലതും അടഞ്ഞുകിടക്കുകയാണ്. ഇതിനിടെ കടം കയറി ജീവനൊടുക്കിയ ക്വാറി ഉടമകളുമുണ്ട്.
2022-23 സാമ്പത്തികവർഷം 300 കോടി രൂപയാണ് ക്വാറി മേഖലയിൽ നിന്ന് സർക്കാരിന് ലഭിച്ച വരുമാനം. നടപ്പ് സാമ്പത്തിക വർഷം അത് 1200 കോടി രൂപയായി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് അമിതഭാരം അടിച്ചേൽപ്പിക്കുന്നത്.
പാറ പൊട്ടിക്കാൻ സ്ഥലം ലഭ്യമായിട്ടുള്ള തിരുവനന്തപുരത്തെ ആര്യനാട് പോലെയുള്ള സ്ഥലങ്ങളിൽ വിഴിഞ്ഞം പദ്ധതിക്കാവശ്യമായ പാറ പൊട്ടിക്കാൻ അനുമതി നൽകിയിരുന്നെങ്കിൽ അതിൽ നിന്നുള്ള റവന്യൂ വരുമാനം മാത്രം കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പര്യാപ്തമാകുമായിരുന്നു.
മൈനിംഗ് ആൻഡ് ജിയോളജി പോലെ സുപ്രധാനമായ ഒരു വകുപ്പിന് സ്ഥിരമായി ഒരു ഡയറക്റ്റർ ഇല്ലാത്തത് പോരായ്മയാണ്. ഡയറക്റ്ററായി ചുമതലയേൽക്കുന്നവർ കാര്യങ്ങൾ മനസ്സിലാക്കി വരുമ്പോഴേക്കും അവരെ സ്ഥലം മാറ്റിയിരിക്കും. മാത്രമല്ല അഞ്ചും ആറും വകുപ്പുകളുടെ ചുമതലയാണ് അവരെ ഏൽപ്പിക്കുന്നത്. സർക്കാരിന് ഇത്രയധികം വരുമാനം നേടിത്തരുന്ന മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന് സ്ഥിരമായി ഒരു ഡയറക്റ്ററെ നിയമിക്കണമെന്നാണ് സംഘടനയുടെ ആവശ്യം.
കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് എൻവയോൺമെന്റ് ഇംപാക്റ്റ് അസ്സെസ്‌മെന്റ് അതോറിറ്റിയിലും അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്. ഇതുൾപ്പെടെ അഞ്ച് സ്റ്റാറ്റിയൂട്ടറി വകുപ്പുകളുടെ അനുമതിയാണ് ക്വാറികളുടെ പ്രവർത്തനത്തിന് ആവശ്യം.
ക്വാറി അളന്ന് തിട്ടപ്പെടുത്തി ഫൈൻ ചുമത്തുമ്പോൾ മേൽ മണ്ണും മട്ടിയും ഒഴിവാക്കാൻ മൊത്തം അളന്നതിന്റെ 30 ശതമാനം കുറയ്ക്കണമെന്ന വിദഗ്ധ കമ്മിറ്റിയുടെ നിർദ്ദേശം ഉടൻ നടപ്പിലാക്കണമെന്നതാണ് സംഘടന ഉയർത്തുന്ന മറ്റൊരു ആവശ്യം.