
ദോഹ: കഴിഞ്ഞ രണ്ട് ദിവസമായി അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന സൈനിക അസ്വാരസ്യങ്ങളുടെ പശ്ചാത്തലത്തിൽ, ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽഥാനി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചിയുമായി ഫോണിൽ ചർച്ച നടത്തി. ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെ ഖത്തർ ശക്തമായി അപലപിച്ചു.
മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനും സംഘർഷങ്ങൾ ലഘൂകരിക്കാനുമുള്ള ശ്രമങ്ങൾക്കിടയിലാണ് ഇത്തരം ആക്രമണങ്ങൾ ഉണ്ടായതെന്ന് ഖത്തർ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം നടപടികൾ പരസ്പര വിശ്വാസത്തെ തകർക്കുമെന്നും, അന്താരാഷ്ട്ര നാവിക സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അദ്ദേഹം വ്യക്തമാക്കി. സമാധാനപരമായ അന്തരീക്ഷം തകർക്കുന്ന ഇത്തരം നീക്കങ്ങളിൽ നിന്ന് എല്ലാ കക്ഷികളും പിന്തിരിയേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
തർക്കങ്ങൾ പരിഹരിക്കാൻ നയതന്ത്ര ചർച്ചകളുടെ പാത സ്വീകരിക്കണമെന്നും, മുൻപ് ഒപ്പുവെച്ച ധാരണാപത്രത്തിലെ വ്യവസ്ഥകൾ പാലിക്കാൻ ഇരുവിഭാഗവും തയ്യാറാകണമെന്നും ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആവശ്യപ്പെട്ടു. മേഖലയിൽ സുസ്ഥിരമായ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായുള്ള എല്ലാത്തരം അനുരഞ്ജന ശ്രമങ്ങൾക്കും ഖത്തറിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം ഫോൺ സംഭാഷണത്തിൽ ആവർത്തിച്ചു











