
ദോഹ: ലബനാനിൽ പ്രഖ്യാപിച്ച വെടിനിർത്തലിനെ ഖത്തർ സ്വാഗതം ചെയ്തു. മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണിതെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.സമാധാനം നിലനിർത്തുന്നതിനും കൂടുതൽ പ്രാദേശിക സംഘർഷങ്ങൾ ഒഴിവാക്കുന്നതിനും വെടിനിർത്തൽ കരാർ പൂർണ്ണമായും ഉടനടിയും പാലിക്കണമെന്ന് ഖത്തർ ആവശ്യപ്പെട്ടു.വെടിനിർത്തൽ കരാറിലെത്തുന്നതിനായി മധ്യസ്ഥശ്രമങ്ങൾ നടത്തുകയും മികച്ച സേവനം കാഴ്ചവെക്കുകയും ചെയ്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ശ്രമങ്ങളെ ഖത്തർ അഭിനന്ദിച്ചു.സമഗ്രവും നീതിയുക്തവും സുസ്ഥിരവുമായ സമാധാനം കൈവരിക്കാനുള്ള പ്രാദേശികവും അന്തർദ്ദേശീയവുമായ ശ്രമങ്ങൾക്ക് ഈ പ്രഖ്യാപനം കരുത്തുപകരുമെന്ന് മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.
സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിലൂടെ ലബനാനിലെ ജനങ്ങളുടെ സുരക്ഷയും മേഖലയിലെ സ്ഥിരതയും ഉറപ്പാക്കാൻ ഈ നീക്കം സഹായിക്കുമെന്നാണ് ഖത്തറിന്റെ വിലയിരുത്തൽ.










