
ദോഹ: രാജ്യത്ത് മനുഷ്യക്കടത്ത് തടയുന്നതിനും ഇരകളെ സംരക്ഷിക്കുന്നതിനുമായി സംയോജിത ദേശീയ ചട്ടക്കൂടിലൂടെ വിപുലമായ നടപടികളുമായി ഖത്തർ. ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച വെബിനാറിലാണ് അധികൃതർ ഇതുസംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയത്. കുറ്റകൃത്യങ്ങൾ തടയൽ, അന്വേഷണം, നിയമനടപടി, ഇരകളുടെ പുനരധിവാസം, ആഗോളതലത്തിലെ സഹകരണം എന്നിവയിലൂന്നിയാണ് ഖത്തറിൻ്റെ പ്രവർത്തനങ്ങൾ.തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള 'നാഷണൽ കമ്മിറ്റി ഫോർ കോംബാറ്റിംഗ് ഹ്യൂമൻ ട്രഫിക്വിംഗ്' (NCCHT) രണ്ടാം ദേശീയ കർമ്മപദ്ധതിയിലൂടെ തടയൽ, സംരക്ഷണം, വിചാരണ, ശേഷി വികസനം, പങ്കാളിത്തം എന്നീ 5 പ്രധാന തത്വങ്ങളിലൂന്നി പ്രവർത്തിക്കുന്നു.മനുഷ്യക്കടത്ത് കേസുകൾ കൈകാര്യം ചെയ്യുന്നതിനായി ക്രിമിനൽ കോടതിയിലും അപ്പീൽ കോടതിയിലും പ്രത്യേക ബെഞ്ചുകൾ സ്ഥാപിച്ചു. കൂടാതെ, സ്പെഷ്യലൈസ്ഡ് പ്രോസിക്യൂഷൻ വഴിയാണ് ഇത്തരം കേസുകളിൽ നിയമനടപടി വേഗത്തിലാക്കുന്നത്.പരാതികൾ അറിയിക്കാനും സഹായങ്ങൾക്കുമായി NCCHT ബഹുഭാഷാ 24 മണിക്കൂർ ഹെൽപ്പ് ലൈൻ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.ആഭ്യന്തര മന്ത്രാലയത്തിലെ പ്രത്യേക അന്വേഷണ വിഭാഗത്തിന് പുറമേ, ഇരകളാക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കാനും സംരക്ഷിക്കാനും പ്രത്യേക പരിചരണ കേന്ദ്രങ്ങളും രാജ്യത്ത് സജ്ജമാണ്.
സിഐഡി അസിസ്റ്റൻ്റ് ക്യാപ്റ്റൻ അബ്ദുള്ള ഖലീഫ അൽ മഹ്മൂദ്, NCCHT പ്രതിനിധി നാദ ഫൗസി അൽ സലീം, റെസിഡൻസ് അഫയേഴ്സ് ആൻഡ് ഹ്യൂമൻ ട്രഫിക്വിംഗ് പ്രോസിക്യൂഷൻ അസിസ്റ്റൻ്റ് ഹെഡ് മാജിദ് ഖമീസ് അൽ ഖുലൈഫി എന്നിവർ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു










