
ദോഹ: അൽ അഖ്സ മസ്ജിദിൽ ഇസ്രായേൽ കുടിയേറ്റക്കാർ നടത്തുന്ന കടന്നുകയറ്റങ്ങളെയും പ്രകോപനപരമായ നടപടികളെയും അതിശക്തമായി അപലപിച്ച് ഖത്തർ. ഇസ്രായേൽ അധിനിവേശ സേനയുടെ സംരക്ഷണത്തിൽ മസ്ജിദിലേക്ക് നടത്തിയ പുതിയ റെയ്ഡ് അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര മാനുഷിക തത്വങ്ങളുടെയും പരസ്യമായ ലംഘനമാണെന്നും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്ലീങ്ങളോടുള്ള വെല്ലുവിളിയാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
അൽ അഖ്സ മസ്ജിദ് മുസ്ലീങ്ങൾക്ക് മാത്രമുള്ള ആരാധനാലയമാണെന്ന് വ്യക്തമാക്കിയ മന്ത്രാലയം, ജറുസലേമിന്റെയും അവിടുത്തെ വിശുദ്ധ സ്ഥലങ്ങളുടെയും ചരിത്രപരവും നിയമപരവുമായ നിലവിലെ സ്ഥിതിയിൽ മാറ്റം വരുത്താൻ ലക്ഷ്യമിട്ടുള്ള എല്ലാ ഏകപക്ഷീയ നടപടികളും അന്താരാഷ്ട്ര നിയമപ്രകാരം അസാധുവാണെന്ന് ചൂണ്ടിക്കാട്ടി.
തുടർച്ചയായ ഇത്തരം ലംഘനങ്ങൾ മേഖലയിൽ സംഘർഷം വർധിപ്പിക്കാനും സമാധാന ശ്രമങ്ങളെ തകരാറിലാക്കാനും മാത്രമേ ഉപകരിക്കൂ എന്ന് ഖത്തർ മുന്നറിയിപ്പ് നൽകി. ഫലസ്തീൻ ജനതയ്ക്കും അവരുടെ വിശുദ്ധ സ്ഥലങ്ങൾക്കും എതിരെയുള്ള അക്രമങ്ങൾ അവസാനിപ്പിക്കാൻ ഇസ്രായേലിന് മേൽ അന്താരാഷ്ട്ര സമൂഹം ശക്തമായ സമ്മർദ്ദം ചെലുത്തണമെന്ന് ഖത്തർ ആവശ്യപ്പെട്ടു.
ഫലസ്തീൻ ജനതയ്ക്കും അവരുടെ ന്യായമായ അവകാശങ്ങൾക്കും ഖത്തർ നൽകുന്ന പൂർണ്ണ പിന്തുണ മന്ത്രാലയം ആവർത്തിച്ചു. 1967-ലെ അതിർത്തികൾ നിലനിർത്തി കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുക മാത്രമാണ് ഇതിനുള്ള ശാശ്വത പരിഹാരമെന്നും ഖത്തർ വ്യക്തമാക്കി.










