
ദോഹ: ഖത്തറിന് നേരെയും അയൽ രാജ്യങ്ങളായ ജോർദാൻ, ബഹ്‌റൈൻ, കുവൈത്ത് എന്നിവടങ്ങൾക്ക് നേരെയും ഇറാൻ നടത്തിയ ആവർത്തിച്ചുള്ള വ്യോമാക്രമണങ്ങളെ ഖത്തർ വിദേശകാര്യ മന്ത്രാലയം ശക്തമായ ഭാഷയിൽ അപലപിച്ചു. ഈ ആക്രമണങ്ങൾ രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള നഗ്നമായ കടന്നുകയറ്റമാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെയും അയൽപക്ക ബന്ധങ്ങളുടെയും ലംഘനമാണെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള നയതന്ത്ര ശ്രമങ്ങളെ സങ്കീർണ്ണമാക്കുന്നതാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള ഈ അപകടകരമായ നീക്കങ്ങൾ. ആക്രമണങ്ങളുടെ മുഴുവൻ നിയമപരമായ ഉത്തരവാദിത്തവും അതിന്റെ അനന്തരഫലങ്ങളും ഇറാന് മാത്രമായിരിക്കുമെന്നും ഖത്തർ ഓർമ്മിപ്പിച്ചു.
അന്താരാഷ്ട്ര നിയമങ്ങളും ഐക്യരാഷ്ട്രസഭാ ചാർട്ടറിലെ ആർട്ടിക്കിൾ 51-ഉം മുൻനിർത്തി, സ്വന്തം പരമാധികാരവും പൗരന്മാരുടെ സുരക്ഷയും ഉറപ്പാക്കാൻ ആവശ്യമായ ഏത് നടപടിയും സ്വീകരിക്കാൻ ഖത്തറിന് പൂർണ്ണ അവകാശമുണ്ട്. ആക്രമണത്തിന് ഇരയായ മറ്റ് സഹോദര രാജ്യങ്ങൾക്ക് ഖത്തർ പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. മേഖലയിലെ സൈനിക നടപടികൾ ഉടനടി അവസാനിപ്പിക്കണമെന്നും നയതന്ത്ര ചർച്ചകളുടെ പാതയിലേക്ക് തിരിച്ചുവരണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.











