
ദോഹ: ഖത്തറിൽ വേനൽക്കാലത്ത് അനുഭവപ്പെടുന്ന മഴയും ഉയർന്ന താപനിലയും കാലാവസ്ഥാ വ്യതിയാനത്തിന്റെ (Climate Change) നേരിട്ടുള്ള പ്രതിഫലനമല്ലെന്നും, മേഖലയിലെ സ്വാഭാവിക കാലാവസ്ഥാ ചക്രത്തിന്റെ (Natural Weather Patterns) ഭാഗമാണെന്നും ഖത്തർ സെന്റർ ഫോർ സ്പേസ് സയൻസസ് ആൻഡ് അസ്ട്രോണമി ചെയർമാൻ ശൈഖ് സൽമാൻ ബിൻ ജാബർ അൽഥാനി വ്യക്തമാക്കി.പ്രാദേശികപത്രത്തിനുനൽകിയ അഭിമുഖത്തിലാണ് അദ്ദേഹം വാനശാസ്ത്രപരവും അന്തരീക്ഷശാസ്ത്രപരവുമായ വിവരങ്ങൾ പങ്കുവെച്ചത്.ജൂലൈ അവസാനത്തോടെ അന്തരീക്ഷത്തിൽ ഉണ്ടാകുന്ന ഉയർന്ന ആർദ്രത (Humidity) കാരണം ഖത്തറിന്റെ വ്യോമമേഖലയിൽ മേഘരൂപീകരണം നടക്കുകയും തുടർന്ന് മരുഭൂ പ്രദേശങ്ങളിൽ മഴ പെയ്യുകയും ചെയ്യുന്നത് സ്വാഭാവികമാണ്.പ്രാദേശികമായി 'ഹഖാബ്' എന്നറിയപ്പെടുന്ന പരിമിത വിസ്തൃതിയുള്ള പ്രത്യേക മേഘങ്ങളാണ് പെട്ടെന്നുള്ള കനത്ത മഴയ്ക്കും ആലിപ്പഴ വീഴ്ചയ്ക്കും കാരണമാകുന്നത്.അഞ്ച് വർഷം മുമ്പ് ഖത്തറിന്റെ പടിഞ്ഞാറൻ മേഖലയിൽ അരമണിക്കൂറോളം നീണ്ടുനിന്ന ശക്തമായ മഴ ഇതിനൊരു ഉദാഹരണമാണ്. ഇത്തരം കാലാവസ്ഥാ സംഭവങ്ങൾ അസാധാരണമല്ല, മറിച്ച് കൃത്യമായ ഇടവേളകളിൽ ആവർത്തിക്കുന്നവയാണ്.ഏകീകൃതമായ ഒരു കാലാവസ്ഥാ സംഭവത്തെ മാത്രം മുൻനിർത്തി ശാസ്ത്രീയമായി 'കാലാവസ്ഥാ വ്യതിയാനം' എന്ന് തരംതിരിക്കാനാകില്ലെന്ന് ശൈഖ് സൽമാൻ ചൂണ്ടിക്കാട്ടി.
"വർഷങ്ങളായുള്ള കാലാവസ്ഥാ രേഖകളും ദീർഘകാല ഡാറ്റകളും (Climate Records) വിശകലനം ചെയ്ത് മാത്രമേ കാലാവസ്ഥാ വ്യതിയാനം സ്ഥിരീകരിക്കാൻ സാധിക്കൂ. വേനൽക്കാലത്ത് താപനില 47°C മുതൽ 50°C വരെ ഉയരുന്നത് ഈ മേഖലയിലെ ചരിത്രപരമായ ശരാശരിക്ക് ഉള്ളിൽ നിൽക്കുന്ന കാര്യമാണ്.
ഓഗസ്റ്റ് 24-ഓടെ ആകാശത്ത് 'സുഹൈൽ' (Suhail) നക്ഷത്രം ഉദയം ചെയ്യുന്നത് ഖത്തറിലെ പരമ്പരാഗത കാലാവസ്ഥാ മാറ്റങ്ങളുടെ സൂചനയാണ്.ഇത് വരാനിരിക്കുന്ന 'വസ്മി' (Wasmi) സീസണിന് വഴിയൊരുക്കുന്നു. ഈ സമയത്തെ മഴ മരുഭൂമിയിലെ സസ്യലതാദികളുടെ വളർച്ചയ്ക്കും അപൂർവ്വമായ 'മരുഭൂ കൂണുകളുടെ' (Truffles) ഉത്പാദനത്തിനും സഹായകരമാണ്.










