
ദോഹ: ഖത്തറിന്റെ സാമ്പത്തിക രംഗത്ത് വൻ തിരിച്ചുവരവ് പ്രവചിച്ച് ആഗോള റേറ്റിംഗ് ഏജൻസിയായ ഫിച്ച് റേറ്റിംഗ്സ് (Fitch Ratings). രാജ്യത്തിന്റെ പരമാധികാര ക്രെഡിറ്റ് റേറ്റിംഗ് (Sovereign Rating) 'AA' ആയി ഫിച്ച് നിലനിർത്തി. കഴിഞ്ഞ മാർച്ചിന് ശേഷം രാജ്യത്തെ ദ്രവീകൃത പ്രകൃതിവാതക (LNG) നിലയങ്ങൾ നേരിട്ടിരുന്ന സുരക്ഷാ വെല്ലുവിളികളും ആശങ്കകളും കുറഞ്ഞതും സാമ്പത്തിക മേഖല കൈവരിച്ച സ്ഥിരതയുമാണ് മികച്ച റേറ്റിംഗ് നിലനിർത്താൻ സഹായിച്ചത്.
നോർത്ത് ഫീൽഡ് വികസന പദ്ധതിയിൽ നിന്നുള്ള അധിക ഉൽപ്പാദനത്തിന്റെ തുടക്കവും എൽ.എൻ.ജി കയറ്റുമതി പുനരാരംഭിച്ചതും ഖത്തർ സമ്പദ്‌വ്യവസ്ഥയ്ക്ക് വരുംനാളുകളിൽ കരുത്തേകും. മിഡിൽ ഈസ്റ്റിലെ പ്രാദേശിക സംഘർഷങ്ങൾ നോർത്ത് ഫീൽഡ് വികസനത്തിന്റെ ആദ്യ ഘട്ടത്തെ കാര്യമായി ബാധിച്ചിട്ടില്ലെന്നും ഏജൻസി വ്യക്തമാക്കി.
2027 ഓടെ ഉൽപ്പാദന ശേഷിയിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്നാണ് ഫിച്ച് വിലയിരുത്തുന്നത്. എങ്കിലും പ്രകൃതിവാതക കയറ്റുമതിയുടെ ഭൂരിഭാഗവും ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതത്തെ ആശ്രയിച്ചായിരിക്കും നിലനിൽക്കുക.
അടുത്തിടെ പ്രമുഖ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികളായ സ്റ്റാൻഡേർഡ് ആൻഡ് പുവേഴ്സും (S&P) മൂഡീസും (Moody's) ഖത്തറിന്റെ ഉയർന്ന ക്രെഡിറ്റ് റേറ്റിംഗ് ശരിവെച്ചിരുന്നു. മേഖലയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾക്കിടയിലും ഖത്തറിന്റെ ശക്തമായ സാമ്പത്തിക അടിത്തറയും ധനസ്ഥിതിയും പ്രതിസന്ധികളെ ചെറുക്കാൻ പര്യാപ്തമാണെന്നാണ് വിലയിരുത്തൽ.










