
ദോഹ: വ്യവസായ സ്ഥാപനങ്ങൾക്കുള്ള പരിസ്ഥിതി അനുമതി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കിയതോടെ രാജ്യത്തെ ആയിരത്തിലധികം വ്യവസായ സംരംഭങ്ങൾക്ക് നേട്ടമുണ്ടായതായി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC) അറിയിച്ചു. വ്യാപാരാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും നിക്ഷേപകർക്ക് നടപടികൾ വേഗത്തിലാക്കുന്നതിനുമായി 2025 ഫെബ്രുവരിയിലാണ് മന്ത്രാലയം ഈ പദ്ധതിക്ക് തുടക്കമിട്ടത്.
ആകെ ലഭിച്ച അപേക്ഷകളിൽ 90 ശതമാനവും ലളിതമായ പുതിയ പ്രക്രിയയിലൂടെ വേഗത്തിൽ തീർപ്പാക്കി. 10 ശതമാനം അപേക്ഷകൾ മാത്രമാണ് വിശദമായ പഠനം ആവശ്യമായ പഴയ രീതിയിലൂടെ കടന്നുപോയത്.അപേക്ഷ തീർപ്പാക്കാനുള്ള ശരാശരി സമയം 15 പ്രവൃത്തി ദിവസങ്ങളിൽ നിന്ന് 80 ശതമാനം കുറഞ്ഞ് കേവലം 3 പ്രവൃത്തി ദിവസങ്ങളായി മാറി.നിക്ഷേപകർ പൂർത്തിയാക്കേണ്ട നടപടികളുടെ ഘട്ടങ്ങൾ 7-ൽ നിന്ന് 3 ആയി ചുരുക്കി.861 വ്യവസായ മേഖലകൾക്ക് (ആകെ മേഖലകളുടെ 66%) മുൻകൂട്ടി നിശ്ചയിച്ച പരിസ്ഥിതി മാനദണ്ഡങ്ങളോടെ നേരിട്ട് ലൈസൻസ് നൽകാൻ വ്യവസ്ഥ ചെയ്തു. 257 മേഖലകളെ (20%) അനുമതികളിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കി. ഉയർന്ന പരിസ്ഥിതി ആഘാത സാധ്യതയുള്ള 182 വ്യവസായങ്ങൾക്ക് (14%) മാത്രമാണ് നിലവിൽ മുൻകൂർ അനുമതി നിർബന്ധമുള്ളത്.പുതിയ പരിഷ്കാരങ്ങളിലൂടെ സേവനങ്ങളിലെ ഉപഭോക്തൃ സംതൃപ്തി 85 ശതമാനത്തിലധികമായി ഉയർന്നു.
പാരിസ്ഥിതിക സുരക്ഷ ഉറപ്പുവരുത്തുന്നതോടൊപ്പം തന്നെ വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനും ഈ പദ്ധതിയിലൂടെ സാധിച്ചതായി മന്ത്രാലയം വ്യക്തമാക്കി.











