
ദോഹ:ഫിഫ അറബ് കപ്പ് അറബ് രാജ്യങ്ങൾക്കിടയിൽ സഹോദര്യവും പരസ്പര ബഹുമാനവും പ്രതിഫലിപ്പിച്ച മഹത്തായ ഫുട്ബോൾ മേളയായിരുന്നുവെന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽഥാനി വ്യക്തമാക്കി. ടൂർണമെന്റിന്റെ മികച്ച സംഘാടനത്തിലും ഉന്നത നിലവാരത്തിലുള്ള കായിക പ്രകടനത്തിലും താൻ അതിയായ അഭിമാനം കൊള്ളുന്നതായും അമീർ പറഞ്ഞു.
വ്യാഴാഴ്ച ഔദ്യോഗിക എക്‌സ് (X) അക്കൗണ്ടിലൂടെ പങ്കുവെച്ച സന്ദേശത്തിലാണ് അമീർ അഭിപ്രായം രേഖപ്പെടുത്തിയത്. സൗഹൃദവും ഐക്യവും നിറഞ്ഞ അന്തരീക്ഷമാണ് അറബ് കപ്പിനെ വേറിട്ട അനുഭവമാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ടൂർണമെന്റിൽ കിരീടം നേടിയ മൊറോക്കോയെ അമീർ അഭിനന്ദിക്കുകയും, റണ്ണേഴ്സ്-അപ്പായ ജോർദാനെ പ്രശംസിക്കുകയും ചെയ്തു. അറബ് ലോകത്തെ ഒരുമിപ്പിക്കുന്ന ഇത്തരം ഫുട്ബോൾ മേളകൾ തുടർന്നും സംഘടിപ്പിക്കപ്പെടുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചുകൊണ്ടാണ് അമീറിന്റെ സന്ദേശം.











