
ദോഹ: ലോക മാനുഷിക ദിനത്തോട് (ഓഗസ്റ്റ് 19) അനുബന്ധിച്ച് ജീവകാരുണ്യ മേഖലയിൽ ജീവൻ വെടിഞ്ഞ രക്തസാക്ഷികളെ ആദരിക്കുകയും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്യുകയും ചെയ്ത് ഖത്തർ റെഡ് ക്രെസന്റ് സൊസൈറ്റി (QRCS). 'മാനവികതയ്ക്ക് വേണ്ടി' (For Humanity) എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ ദിനാചരണം സംഘടിപ്പിച്ചത്.
2003-ൽ ബാഗ്ദാദിലുണ്ടായ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട 22 സന്നദ്ധ പ്രവർത്തകരുടെ ഓർമ്മയ്ക്കായാണ് ഐക്യരാഷ്ട്രസഭ ഈ ദിനം നീക്കിവെച്ചിരിക്കുന്നത്.
ജീവകാരുണ്യ പ്രവർത്തകർക്ക് നേരെ നടക്കുന്ന എല്ലാത്തരം അതിക്രമങ്ങളെയും കടന്നാക്രമണങ്ങളെയും ഖത്തർ റെഡ് ക്രെസന്റ് ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും തത്ത്വങ്ങളുടെയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി.ദുരിതാശ്വാസ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ അന്താരാഷ്ട്ര സമൂഹം നിർണ്ണായകവും ശക്തവുമായ നടപടികൾ സ്വീകരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.'സുരക്ഷിതമായ ജീവിതവും സംരക്ഷിക്കപ്പെട്ട അന്തസ്സും' എന്ന ലക്ഷ്യത്തോടെയാണ് ഖത്തർ റെഡ് ക്രെസന്റ് പ്രവർത്തിക്കുന്നത്. നിഷ്പക്ഷത, സ്വാതന്ത്ര്യം, മാനവികത തുടങ്ങി റെഡ് ക്രോസ് / റെഡ് ക്രെസന്റ് പ്രസ്ഥാനത്തിന്റെ ഏഴ് അടിസ്ഥാന തത്ത്വങ്ങളിൽ അധിഷ്ഠിതമായാണ് തങ്ങളുടെ പ്രവർത്തനങ്ങളെന്ന് ആക്ടിംഗ് സെക്രട്ടറി ജനറൽ അബ്ദുള്ള സുൽത്താൻ അൽ-ഖത്താൻ വ്യക്തമാക്കി.










