
ദോഹ: മിഡിൽ ഈസ്റ്റ്-വടക്കേ ആഫ്രിക്കൻ (MENA) മേഖലയിലെ നഗരസഭാ ഖരമാലിന്യ സംസ്കരണ രംഗത്ത് ഏറ്റവും മികച്ച നേട്ടം കൈവരിച്ച രാജ്യങ്ങളിലൊന്നായി ഖത്തറിനെ ലോകബാങ്ക് തെരഞ്ഞെടുത്തു. ലോകബാങ്ക് അടുത്തിടെ പുറത്തുവിട്ട ഏറ്റവും പുതിയ പഠന റിപ്പോർട്ടിലാണ്, മാലിന്യ സംസ്കരണത്തിലെ ഏറ്റവും ഉയർന്ന വികസന സൂചികയായ 'ഡെവലപ്മെന്റ് ബാൻഡ് 5' (DB5) പദവി ഖത്തർ സ്വന്തമാക്കിയത്. ഖത്തറിനെക്കൂടാതെ ഒമാൻ മാത്രമാണ് മേഖലയിൽ നിന്ന് ഈ നേട്ടം കൈവരിച്ച മറ്റൊരു രാജ്യം.
രാജ്യത്ത് കാര്യക്ഷമവും സമഗ്രവുമായ മാലിന്യ സംസ്കരണ സംവിധാനം വിജയകരമായി നടപ്പിലാക്കിയ ഖത്തർ, ഇനി ലക്ഷ്യമിടുന്നത് പുനരുൽപ്പാദനത്തിലൂന്നിയ സമ്പദ്‌വ്യവസ്ഥ (Circular Economy) കെട്ടിപ്പടുക്കുകയെന്ന അടുത്ത ഘട്ടത്തിലേക്കാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.മേഖലയിലെ മറ്റ് രാജ്യങ്ങൾ ഇപ്പോഴും അടിസ്ഥാന മാലിന്യ ശേഖരണത്തിലും അവ തള്ളുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ഖത്തർ ഇതിനകം തന്നെ ലോകോത്തര നിലവാരത്തിലുള്ള സംസ്കരണ കേന്ദ്രങ്ങൾ നിർമ്മിച്ച് മാതൃകയായിട്ടുണ്ട്. മെസഈദിലെ 'ഡൊമസ്റ്റിക് സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് സെന്റർ' ഇതിന് ഉത്തമ ഉദാഹരണമാണ്. മാലിന്യം തരംതിരിക്കൽ, പുനരുപയോഗം (Recycling), ജൈവവള നിർമ്മാണം, മാലിന്യത്തിൽ നിന്ന് ഊർജ്ജോത്പാദനം, ശാസ്ത്രീയ ലാൻഡ്ഫിൽ പ്രവർത്തനങ്ങൾ എന്നിവയെല്ലാം ഒരു കുടക്കീഴിൽ ഇവിടെ നടക്കുന്നു.ലോകബാങ്കിന്റെ ഈ കണ്ടെത്തലുകൾ യുഎൻ പരിസ്ഥിതി പ്രോഗ്രാമിന്റെ (UNEP) മുൻപത്തെ വിലയിരുത്തലുകളുമായി ഒത്തുപോകുന്നതാണ്. റിസോഴ്സ് കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും പരിസ്ഥിതി ആഘാതങ്ങൾ കുറയ്ക്കുന്നതിനും ഖത്തർ സ്വീകരിച്ച സംയോജിത മാലിന്യ സംസ്കരണ രീതികൾ രാജ്യാന്തര തലത്തിൽ തന്നെ മികച്ച മാതൃകയായി യുഎൻഇപി ചൂണ്ടിക്കാണിച്ചിരുന്നു.
കൂടാതെ, പ്രമുഖ ശാസ്ത്ര മാസികയായ 'സസ്റ്റൈനബിലിറ്റി' (Sustainability) പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടും ഖത്തറിന്റെ ഈ വികസന കുതിപ്പിനെ പ്രകീർത്തിച്ചിട്ടുണ്ട്. സർക്കാർ തലത്തിലുള്ള നിരന്തരമായ നിക്ഷേപങ്ങളും ആധുനിക അടിസ്ഥാന സൗകര്യങ്ങളുമാണ് ഖത്തറിനെ ഈ നേട്ടത്തിന് അർഹമാക്കിയതെന്നും, വരും വർഷങ്ങളിൽ ജനപങ്കാളിത്തത്തോടെയുള്ള പുനരുപയോഗ പ്രക്രിയകൾ ശക്തിപ്പെടുത്തുന്നത് ഈ മേഖലയെ കൂടുതൽ കരുത്തുറ്റതാക്കുമെന്നും പഠനം വിലയിരുത്തുന്നു.
വർദ്ധിച്ചുവരുന്ന ജനസംഖ്യയും നഗരവൽക്കരണവും മൂലം മിഡിൽ ഈസ്റ്റിൽ മാലിന്യത്തിന്റെ അളവ് 2050-ഓടെ വൻതോതിൽ വർദ്ധിക്കാനിടയുണ്ടെന്ന് ലോകബാങ്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നാൽ ഈ വെല്ലുവിളിയെ നേരിടാൻ മുൻകൂട്ടി തയ്യാറെടുത്ത ഖത്തറിന്റെ ഈ ഹരിത മുന്നേറ്റം മറ്റ് അറബ് രാജ്യങ്ങൾക്ക് വലിയൊരു മാതൃകയാണ് സമ്മാനിക്കുന്നത്.











