
ദോഹ: വരാനിരിക്കുന്ന ബലിപെരുന്നാൾ (ഈദുൽ അദ്ഹ) സീസൺ മുന്നിൽക്കണ്ട് രാജ്യത്ത് ആവശ്യത്തിന് ബലിമൃഗങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ വിപുലമായ പ്രവർത്തന പദ്ധതിയുമായി നഗരസഭാ മന്ത്രാലയം. പ്രാദേശിക ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വിലക്കയറ്റം തടയാനും സുഗമമായ വിതരണം ഉറപ്പാക്കാനുമായി 'വിദാം' (Widam) ഫുഡ് കമ്പനി, വാണിജ്യ വ്യവസായ മന്ത്രാലയം എന്നിവയുമായി ചേർന്നാണ് നഗരസഭാ മന്ത്രാലയത്തിന് കീഴിലുള്ള അനിമൽ റിസോഴ്സസ് ഡിപ്പാർട്ട്മെന്റ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
ഇറക്കുമതി മേഖലയിൽ മികച്ച വൈവിധ്യമാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. ബാർബറി, അവാസി, ഹാരി, റാഫിദി തുടങ്ങി വിവിധ ഇനങ്ങളിലുള്ള ആടുകൾ വിപണിയിൽ ലഭ്യമാക്കും. ഇത് വിപണിയിലെ വിതരണ ശൃംഖല തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനും വില നിലവാരം നിയന്ത്രിച്ചു നിർത്താനും സഹായിക്കും.സ്വദേശി കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പ്രത്യേക പദ്ധതികൾ മെയ് 7 മുതൽ ആരംഭിച്ചു കഴിഞ്ഞു. കർഷകരിൽ നിന്ന് മത്സരബുദ്ധിയുള്ള മികച്ച വില നൽകി ആടുകളെ വാങ്ങുകയും അവർക്ക് സൗജന്യമായി പോഷകസമൃദ്ധമായ കാലിത്തീറ്റകൾ വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്. മെയ് 12 മുതൽ കർഷകർ വിദാം കമ്പനിയിലേക്ക് ആടുകളെ കൈമാറിത്തുടങ്ങി. സൗജന്യ വെറ്ററിനറി സേവനങ്ങളും സബ്സിഡിയുള്ള തീറ്റകളും കൃത്യമായ വിപണന സൗകര്യങ്ങളും നൽകുന്നതിനാൽ ഇത്തവണ പ്രാദേശിക കർഷകരിൽ നിന്നും മികച്ച പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്.ബലിമൃഗങ്ങളുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പാക്കാൻ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ചുള്ള കടുത്ത പരിശോധനകളാണ് അതിർത്തികളിലും ക്വാറന്റൈൻ കേന്ദ്രങ്ങളിലും നടക്കുന്നത്.രാജ്യത്ത് വരാൻ സാധ്യതയുള്ള കന്നുകാലി രോഗങ്ങൾ തടയുന്നതിനായി അതിർത്തികളിലെ വെറ്ററിനറി ക്വാറന്റൈനുകളിൽ രക്തസാമ്പിളുകൾ ഉൾപ്പെടെയുള്ള ലബോറട്ടറി പരിശോധനകൾ നടത്തുന്നുണ്ട്.
അംഗീകൃത മാർക്കറ്റുകളിൽ നിന്ന് മാത്രം ബലിമൃഗങ്ങളെ വാങ്ങാനും, പൊതുജനാരോഗ്യം മുൻനിർത്തി ലൈസൻസുള്ള അറുപ്പുശാലകളിൽ (Licensed Abattoirs) മാത്രം മൃഗബലി നടത്താനും അനിമൽ റിസോഴ്സസ് ഡിപ്പാർട്ട്മെന്റ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.










