
ദോഹ: ഖത്തറും ഒമാനും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കി ഖത്തർ വാണിജ്യ വ്യവസായ മന്ത്രി ശൈഖ് ഫൈസൽ ബിൻ ഥാനി ബിൻ ഫൈസൽ അൽ ഥാനി. ഒമാൻ സന്ദർശനവേളയിൽ ഉന്നത ഒമാനി ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ചത്.
സുസ്ഥിരമായ തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനും വ്യാപാര വിനിമയം വർദ്ധിപ്പിക്കുന്നതിനും ഇരുരാജ്യങ്ങളിലെയും അതോറിറ്റികൾ തമ്മിലുള്ള തുടർചർച്ചകളും സന്ദർശനങ്ങളും അത്യാവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒമാൻ വാണിജ്യ മന്ത്രി അൻവർ അൽ ജാബ്രി, ഗതാഗത മന്ത്രി സഈദ് അൽ മവാലി, ഊർജ്ജ മന്ത്രി സലിം അൽ ഔഫി തുടങ്ങി പ്രമുഖ ഉദ്യോഗസ്ഥരുമായി അദ്ദേഹം പ്രത്യേക കൂടിക്കാഴ്ചകൾ നടത്തി. ഖത്തറിൽ നിന്നുള്ള പ്രമുഖ കമ്പനി പ്രതിനിധികളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.2025-ൽ ഖത്തറും ഒമാനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 1.1 ബില്യൺ ഡോളർ കവിഞ്ഞു.നിലവിൽ 722 ഒമാനി കമ്പനികളാണ് ഖത്തറിൽ പ്രവർത്തിക്കുന്നത്.ഇതിൽ 533 കമ്പനികൾ പൂർണ്ണമായും ഒമാനി ഉടമസ്ഥതയിലുള്ളതും, 176 എണ്ണം ഖത്തർ-ഒമാൻ സംയുക്ത സംരംഭങ്ങളും, 13 എണ്ണം ഖത്തർ ഫിനാൻഷ്യൽ സെന്ററിൽ രജിസ്റ്റർ ചെയ്തവയുമാണ്.
സാമ്പത്തിക സംയോജനവും സുസ്ഥിര വികസനവും ലക്ഷ്യമിട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള നിക്ഷേപ, വാണിജ്യ ബന്ധങ്ങൾ വരുംദിവസങ്ങളിൽ കൂടുതൽ ഉയരങ്ങളിലേക്ക് എത്തുമെന്ന പ്രതീക്ഷ പങ്കുവെച്ചാണ് സന്ദർശനം അവസാനിച്ചത്.










