
ദോഹ:നിയമപരിഷ്കരണത്തിലും ഭരണനിർവഹണത്തിലും ജനപങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് ഖത്തർ കൈവരിച്ച സുപ്രധാന നേട്ടങ്ങൾ വ്യക്തമാക്കി ദേശീയ മനുഷ്യാവകാശ കമ്മിറ്റിയുടെ (NHRC) 21-ാമത് വാർഷിക റിപ്പോർട്ട് പുറത്തുവന്നു. ആഗോള സമാധാന സൂചികയിൽ (Global Peace Index) മിഡിൽ ഈസ്റ്റ് - നോർത്ത് ആഫ്രിക്കൻ (MENA) മേഖലയിൽ തുടർച്ചയായി ഒന്നാം സ്ഥാനം നിലനിർത്തിയ ഖത്തർ, ആഗോളതലത്തിൽ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 27-ാം റാങ്ക് സ്വന്തമാക്കി. ആരോഗ്യ പരിപാലന സൂചികയിൽ അറബ് ലോകത്ത് ഒന്നാം സ്ഥാനത്തും ആഗോളതലത്തിൽ 18-ാം സ്ഥാനത്തുമാണ് രാജ്യം.സിവിൽ സർവീസ് - ഗവൺമെന്റ് ഡെവലപ്മെന്റ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞവർഷം മാത്രം 9,312 സ്വദേശികൾക്കും വിദേശികൾക്കും (ഭിന്നശേഷിക്കാർ ഉൾപ്പെടെ) തൊഴിൽ നൽകാൻ സാധിച്ചു.വിവിധ തൊഴിൽ മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം കുത്തനെ ഉയർന്നു. സർക്കാർ മേഖലയിൽ 72 ശതമാനവും ജുഡീഷ്യറിയിൽ 48 ശതമാനവും സ്ത്രീകളാണ്. ഉന്നത നയതന്ത്ര-നേതൃപദവികളിൽ 30 ശതമാനവും വനിതകളാണ്.മനുഷ്യക്കടത്ത് തടയൽ, ഡിജിറ്റൽ ഡാറ്റാ സംരക്ഷണം, സൈബർ കുറ്റകൃത്യങ്ങൾ തടയൽ, ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ, കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ എന്നിവ ഉറപ്പാക്കുന്ന സുപ്രധാന നിയമങ്ങൾ രാജ്യം നടപ്പിലാക്കി.ഗസ്സയിലെ മാനുഷിക ദുരന്തം ലഘൂകരിക്കാനായി ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ്, ഖത്തർ ചാരിറ്റി എന്നിവ വഴി 116 വിമാനങ്ങളിലായി ടൺ കണക്കിന് സഹായസാമഗ്രികളും, 563 ട്രക്കുകളും, 12.5 മില്യൺ ലിറ്റർ ഇന്ധനവും ഖത്തർ എത്തിച്ചു നൽകി.
വായനയും വിമർശനാത്മക ചിന്തയും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയും, എ.ഐ യുഗത്തിൽ കുട്ടികളെ ഡിജിറ്റൽ ചൂഷണങ്ങളിൽ നിന്ന് രക്ഷിക്കാൻ 'ദേശീയ ഡിജിറ്റൽ സുരക്ഷാ ചാർട്ടർ' നടപ്പിലാക്കണമെന്ന ശുപാർശയും റിപ്പോർട്ടിൽ അടിവരയിടുന്നു.










