
ജനീവ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യകളുടെ ഉത്തരവാദിത്തമുള്ള ഉപയോഗവും ആഗോള ഭരണസംവിധാനവും ലക്ഷ്യമിട്ട് ഖത്തറിന്റെ നേതൃത്വത്തിൽ 'ഗ്ലോബൽ അലയൻസ് ഫോർ എഐ എത്തിക്സ്' (GAAIE) പ്രഖ്യാപിച്ചു. ജനീവയിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ പ്രഥമ 'ഗ്ലോബൽ ഡയലോഗ് ഓൺ എഐ ഗവേണൻസ്' സമ്മേളനത്തിലാണ് ഖത്തർ ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
ഖത്തർ ഫൗണ്ടേഷൻ അംഗമായ ഹമദ് ബിൻ ഖലീഫ യൂണിവേഴ്സിറ്റിയുടെ (HBKU) ആഭിമുഖ്യത്തിലാണ് ഈ ആഗോള സഖ്യം രൂപീകരിച്ചിരിക്കുന്നത്. സാങ്കേതികവിദ്യയുടെ വികാസത്തിൽ വൈവിധ്യമാർന്ന സാംസ്കാരിക-നൈതിക മൂല്യങ്ങൾ ഉൾച്ചേർക്കാനും ആഗോള ചർച്ചകളിൽ എല്ലാ രാജ്യങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കാനും സഖ്യം പ്രവർത്തിക്കും.
ജനീവയിലെ യുഎൻ ഓഫീസിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ഡോ. ഹിന്ദ് അബ്ദുൽറഹ്മാൻ അൽ മുഫ്താഹിന്റെ സാന്നിധ്യത്തിൽ നടന്ന ഉന്നതതല യോഗത്തിൽ ഖത്തർ വാർത്താവിനിമയ വിവരസാങ്കേതികവിദ്യ മന്ത്രി മുഹമ്മദ് ബിൻ അലി അൽ മന്നായിയാണ് പദ്ധതി പ്രഖ്യാപിച്ചത്.
എഐ ഗവേണൻസ് ഒരു കൂട്ടായ ഉത്തരവാദിത്തമാണെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. കമ്പ്യൂട്ടിംഗ് ഇൻഫ്രാസ്ട്രക്ചർ, ഡാറ്റ, പ്രതിഭകൾ എന്നിവയിലുള്ള അന്തരം കുറയ്ക്കുക, മനുഷ്യാവകാശങ്ങൾക്കും മനുഷ്യ മേൽനോട്ടത്തിനും മുൻഗണന നൽകുക എന്നിവയാണ് സുരക്ഷിതമായ എഐ വികസനത്തിന് ആവശ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഖത്തർ നാഷണൽ വിഷൻ 2030, ദേശീയ എഐ സ്ട്രാറ്റജി എന്നിവയുടെ ചുവടുപിടിച്ചാണ് രാജ്യം ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളിൽ നിക്ഷേപം ഇറക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.











