
ദോഹ: ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം പ്രതിമാസ സാഹിത്യസദസ്സും പുസ്തകചർച്ചയും സംഘടിപ്പിച്ചു.
എഫ്സിസി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഖിയാഫ് പ്രസിഡണ്ട് ഡോ. സാബു കെ.സി.യുടെ ‘ഹർഷവർഷം’ എന്ന കവിതാസമാഹാരവും ആർ. രാജശ്രീയുടെ ‘ആത്രേയകം’ എന്ന നോവലുമാണ് ചർച്ച ചെയ്തത്.
"ഹർഷവർഷം" അവലോകനം അസീസ് മഞ്ഞിയിലും ആത്രേയകം ആസ്വാദനം ഷൈജു ധമനിയും നിർവഹിച്ചു.
ജീവിതാനുഭവങ്ങളെയും പ്രകൃതിസ്നേഹത്തെയും ആർദ്രമായ വരികളിലൂടെ അവതരിപ്പിക്കുന്ന ഡോ. സാബു കെ. സി.യുടെ മനോഹരമായ കവിതാസമാഹാരമാണ് ‘ഹർഷവർഷം’. പേര് സൂചിപ്പിക്കുന്നത് പോലെ ആനന്ദത്തിന്റെ പെയ്യലുകളാണ് ഈ സമാഹാരത്തിലെ ഓരോ കവിതയും. പ്രകൃതി, പ്രണയം, ആത്മീയത, മനുഷ്യബന്ധങ്ങളുടെ ആഴം എന്നിവയാണ് കവിതകളുടെ പ്രധാന പ്രമേയങ്ങൾ.
സാഹിത്യലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത’യ്ക്ക് ശേഷം പുറത്തുവന്ന ‘ആത്രേയകം’ മഹാഭാരതത്തിലെ കഥാപാത്രങ്ങളെയും പശ്ചാത്തലങ്ങളെയും പുതിയ കാഴ്ചപ്പാടിൽ അവതരിപ്പിക്കുന്ന നോവലാണ്. തിരസ്കരിക്കപ്പെട്ടവരുടെ കണ്ണിലൂടെ മഹാഭാരതത്തെ പുനർവായിക്കുന്ന കൃതി, സ്ത്രീജീവിതത്തിന്റെ ആന്തരിക സംഘർഷങ്ങളെയും ആത്മീയ അന്വേഷണങ്ങളെയും തികച്ചും വ്യത്യസ്തമായ പശ്ചാത്തലത്തിലാണ് അവതരിപ്പിക്കുന്നത്.
മാതൃത്വത്തിന്റെയും സഹനത്തിന്റെയും വേറിട്ട തലങ്ങൾ അടയാളപ്പെടുത്തുന്ന നോവൽ, മലയാള നോവൽ സാഹിത്യത്തിലെ പാരമ്പര്യ വഴിത്താരകളിൽ നിന്ന് മാറിനടക്കുന്ന ഒന്നാണ്.
കഥാപാത്രസൃഷ്ടികൊണ്ട് അനുവാചകരെ ആഴത്തിൽ സ്പർശിക്കുന്ന ‘ആത്രേയകം’ വായനക്കാർക്ക് വേറിട്ടൊരു അനുഭവമായിരിക്കുമെന്ന് ഷൈജു ധമനി അഭിപ്രായപ്പെട്ടു.
ഹബീബുർ റഹ്മാൻ കിഴിശ്ശേരി, ഷഫീക്ക് അറക്കൽ, അൻസാർ അരിമ്പ്ര, സ്മിത പൗലോസ് എന്നിവർ വായനാനുഭവങ്ങൾ പങ്കുവെച്ചു. ഖിയാഫ് വൈസ് പ്രസിഡൻറ് അഷ്റഫ് മടിയാരി അധ്യക്ഷത വഹിച്ച പരിപാടിയിൽ വാളൂരാൻ മോഡറേറ്ററായി. ഷംല ജഹ്ഫർ സ്വാഗതവും നജിത പുന്നയൂർക്കുളം നന്ദിയും പറഞ്ഞു.
വായനയുടെ വെളിച്ചത്തിൽ കൃതികളെ അടുത്തറിയാനും ആശയങ്ങൾ പങ്കുവെക്കാനും അവസരമൊരുക്കിയ സാഹിത്യസദസ്സിൽ ഗ്രന്ഥകാരൻ ഡോ. സാബു കെ.സി. പ്രേക്ഷകരുടെ സംശയങ്ങൾക്ക് മറുപടി നൽകി.










