
ദോഹ: ഖത്തറിലെ പ്രവാസികൾക്കും (Residents) ഇനി മുതൽ ഹെൽത്ത് കാർഡിന് പകരം സാധുവായ ഖത്തർ ഐഡി (QID) ഉപയോഗിച്ച് ആരോഗ്യ സേവനങ്ങൾ തേടാമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC), പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (PHCC) എന്നിവിടങ്ങളിലും മറ്റ് സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ഈ സേവനം ലഭ്യമാകും.ആരോഗ്യ സേവനങ്ങൾക്കായി എത്തുമ്പോൾ ഇനി പ്രത്യേകമായി ഹെൽത്ത് കാർഡ് കയ്യിൽ കരുതേണ്ടതില്ല. പകരം ക്യുഐഡി (QID) കാണിച്ചാൽ മതിയാകും.
ഹെൽത്ത് കാർഡിനും അതിന്റെ വാർഷിക പുതുക്കലിനും നിലവിലുള്ള അതേ ഫീസ് തന്നെ പ്രവാസികൾ തുടർന്നും നൽകേണ്ടതുണ്ട്.പ്രവാസികൾക്കായി ഇനി മുതൽ ഹെൽത്ത് കാർഡുകൾ അച്ചടിച്ചു നൽകുന്നത് നിർത്തലാക്കാൻ 2026-ലെ 10-ാം നമ്പർ സർക്കുലർ നിർദ്ദേശിക്കുന്നു.ചികിത്സയ്ക്കായി എത്തുമ്പോൾ ഐഡി കാർഡ് ഹാജരാക്കിയാൽ, ആരോഗ്യ കേന്ദ്രങ്ങളിലെ സിസ്റ്റം വഴി രോഗിയുടെ ഹെൽത്ത് നമ്പർ പരിശോധിച്ച് ഉറപ്പുവരുത്തും.ഭരണപരമായ നടപടികൾ ലളിതമാക്കുക, ഔദ്യോഗിക രേഖകൾ ഏകീകരിക്കുക, രോഗികൾക്ക് സേവനങ്ങൾ കൂടുതൽ വേഗത്തിൽ ലഭ്യമാക്കുക എന്നിവയാണ് ഈ തീരുമാനത്തിന് പിന്നിൽ.
നേരത്തെ 2025 സെപ്റ്റംബറിൽ ഖത്തർ പൗരന്മാർക്ക് ഹെൽത്ത് കാർഡിന് പകരം ഐഡി കാർഡ് ഉപയോഗിക്കാമെന്ന് മന്ത്രാലയം അറിയിച്ചിരുന്നു. പുതിയ തീരുമാനത്തോടെ സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ ഐഡി കാർഡ് ഉപയോഗിച്ച് ആരോഗ്യ സേവനങ്ങൾ തേടാൻ സാധിക്കും.










