
ദോഹ: ഖത്തർ അലുമിനിയം (ഖത്താലം) മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഖാലിദ് മുഹമ്മദ് ലാറമിന് ഊർജ്ജകാര്യ സഹമന്ത്രിയും ഖത്തർ എനർജി പ്രസിഡന്റും സിഇഒയുമായ സൗദ് ബിൻ ഷെരീദ അൽ കഅബി യാത്രയയപ്പ് നൽകി.
നാല് പതിറ്റാണ്ടിലേറെ നീണ്ട ഖാലിദ് ലാറമിന്റെ സ്തുത്യർഹമായ സേവനങ്ങളെയും അദ്ദേഹം നൽകിയ മികച്ച നേതൃത്വത്തെയും നേട്ടങ്ങളെയും ചടങ്ങിൽ മന്ത്രി അൽ കഅബി പ്രശംസിച്ചു.
മന്ത്രി അൽ കഅബി പറഞ്ഞു: "കഴിഞ്ഞ പത്തു വർഷത്തിലേറെയായി ഖത്തറിലെ ലോകോത്തര അലുമിനിയം സ്മെൽറ്ററിന്റെ വിജയകരമായ പ്രയാണത്തിന് കരുത്തുറ്റ നേതൃത്വം നൽകിയത് ഖാലിദ് ലാറമായിരുന്നു. ഖത്താലത്തിലും ഖത്തർ എനർജിയിലും അതിന്റെ അനുബന്ധ കമ്പനികളിലും അദ്ദേഹം നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾക്ക് ഞാൻ ആഴമായ നന്ദി രേഖപ്പെടുത്തുന്നതായി ഊർജ്ജമന്ത്രി പറഞ്ഞു .
1985-ലാണ് ഖാലിദ് ലാറം ഖത്തർ എനർജിയിൽ തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 1987-ലെ നോർത്ത് ഫീൽഡ് ഡോം വികസനം, 1991-ലെ ഖത്തർ ഗ്യാസിന്റെ ആദ്യ എൽഎൻജി ട്രെയിനുകൾ എന്നിവയുടെ നിർമ്മാണത്തിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു. എൻജിഎൽ-4 (NGL-4) പ്രോജക്ട് മാനേജരായും അൽ-ഖലീജ് ഗ്യാസ് (AKG) ഡെപ്യൂട്ടി ജനറൽ മാനേജരായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2013-ൽ ഖത്താലം ഡെപ്യൂട്ടി ജനറൽ മാനേജരായി നിയമിതനായ അദ്ദേഹം, 2015-ലാണ് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ചുമതലയേറ്റത്.
ഊർജ്ജ മേഖലയിലെ പ്രമുഖരും ഖത്തർ എനർജിയിലെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.










