
സാന്യ (ചൈന): ഏഷ്യൻ ബീച്ച് ഗെയിംസിന്റെ കളിമുറ്റത്ത് വീണ്ടും ഖത്തറിന്റെ വിജയക്കൊടി പാറി. ബീച്ച് വോളിബോൾ ഫൈനലിൽ ഇറാനെ തകർത്തെറിഞ്ഞ് ഖത്തറിന്റെ സൂപ്പർ താരങ്ങളായ ഷെരീഫ് യൂനസ് - അഹമ്മദ് തിജാൻ സഖ്യം സ്വർണ്ണമെഡൽ സ്വന്തമാക്കി.ഫൈനലിൽ തുടക്കം മുതൽ ആധിപത്യം പുലർത്തിയ ഖത്തർ സഖ്യം നേരിട്ടുള്ള സെറ്റുകൾക്കാണ് (2-0) ഇറാനെ കീഴടക്കിയത്.പവർ സ്മാഷുകളും കൃത്യതയാർന്ന ഡിഫൻസുമായി കളം നിറഞ്ഞ ഷെരീഫും അഹമ്മദും എതിരാളികൾക്ക് ഒരവസരം പോലും നൽകാതെയാണ് കിരീടത്തിലേക്ക് കുതിച്ചത്. ടൂർണമെന്റിലുടനീളം തോൽവിയറിയാതെ മുന്നേറിയ ഖത്തർ സഖ്യം, തങ്ങൾ ഏഷ്യയിലെ കരുത്തരാണെന്ന് ഒരിക്കൽ കൂടി അടിവരയിട്ടു.ദേശീയ ടീമിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ വിജയമെന്ന് ഖത്തർ വോളിബോൾ അസോസിയേഷൻ പ്രസിഡന്റ് അലി ഗാനിം അൽ കുവാരി പറഞ്ഞു. ഈ വിജയം വരാനിരിക്കുന്ന രാജ്യാന്തര മത്സരങ്ങളിൽ ടീമിന് വലിയ ആത്മവിശ്വാസം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖത്തറിലെ കായിക മേഖലയ്ക്ക് ഭരണകൂടം നൽകുന്ന പിന്തുണയും മികച്ച പരിശീലന സൗകര്യങ്ങളുമാണ് ഇത്തരത്തിലുള്ള വലിയ നേട്ടങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സ്വർണ്ണത്തിളക്കം ഖത്തറിന്റെ കായിക ചരിത്രത്തിലെ മറ്റൊരു പൊൻതൂവലായി മാറി.










