
ദോഹ: ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനും മേഖലയിൽ ശാശ്വതമായ സമാധാനം കൈവരിക്കുന്നതിനുമായി സമഗ്രമായ കരാറിലെത്തേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് ഖത്തർ. അന്താരാഷ്ട്ര നാവിക സ്വാതന്ത്ര്യം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ നയതന്ത്ര നീക്കങ്ങൾക്കും ഖത്തറിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഇബ്രാഹിം ബിൻ സുൽത്താൻ അൽ ഹാഷ്മി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കടൽപ്പാതകൾ അടച്ചിടുന്നത് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സം കാരണം ലോകം ഇതിനകം തന്നെ വലിയ പ്രത്യാഘാതങ്ങൾ നേരിട്ടിട്ടുണ്ട്. ഇതിന് പുറമെ ബാബ് അൽ-മന്ദേബ് കടലിടുക്ക് കൂടി അടച്ചിടേണ്ട സാഹചര്യം വന്നാൽ അത് ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് വൻ ദുരന്തമായി മാറുമെന്നും അൽ ഹാഷ്മി മുന്നറിയിപ്പ് നൽകി.
ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും ഈ പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരം കാണാനാണ് ഖത്തർ ശ്രമിക്കുന്നത്. വരാനിരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭ യോഗത്തിൽ ഖത്തർ പ്രതിനിധി സംഘം പങ്കെടുക്കുമെന്നും ഈ പ്രതിസന്ധിക്കുള്ള പരിഹാരം കണ്ടെത്തുന്നതിനായിരിക്കും അവിടെ മുൻഗണന നൽകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദി അറേബ്യയ്ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ ഖത്തർ അപലപിച്ചു. സൗദിയുടെ സുരക്ഷയും ഭൂപ്രദേശത്തിന്റെ അഖണ്ഡതയും സംരക്ഷിക്കുന്നതിനായി രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ഖത്തറിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.










