
ദോഹ: പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയുടെ അധ്യക്ഷതയിൽ അമീരി ദി വാനിൽ ചേർന്ന മന്ത്രിസഭാ യോഗം രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ വളർച്ചയെയും പുതിയ അധ്യയന വർഷത്തേക്കുള്ള ഒരുക്കങ്ങളെയും പ്രശംസിച്ചു. നാഷണൽ വിഷൻ 2030, മൂന്നാം ദേശീയ വികസന തന്ത്രം (NDS3) എന്നിവയ്ക്ക് അനുസൃതമായി രാജ്യാന്തര നിലവാരത്തിലുള്ള പുതിയ സ്കൂളുകൾ സ്ഥാപിക്കുന്നതിലും പാഠ്യപദ്ധതി പരിഷ്കരണത്തിലും കൈവരിച്ച മുന്നേറ്റങ്ങളെ യോഗം വിലയിരുത്തി.നിക്ഷേപംആകർഷിക്കുന്നതിനും സുതാര്യത ഉറപ്പുവരുത്തുന്നതിനുമായി റിയൽ എസ്റ്റേറ്റ് ഉൽപന്നങ്ങളെ ഡിജിറ്റലൈസ് ചെയ്യുന്ന (Real Estate Tokenization) കരട് നിയമത്തിന് യോഗം അംഗീകാരം നൽകി. പൊതുജനങ്ങളുടെ അഭിപ്രായ രൂപീകരണത്തിനായി ബില്ല് 10 ദിവസത്തേക്ക് 'ഷാരെക്' (Sharek) പ്ലാറ്റ്‌ഫോമിൽ പ്രസിദ്ധീകരിക്കും.ഒഫീഷ്യൽ ഗസറ്റിന്റെ പ്രവർത്തനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിനായി നിയമ മന്ത്രാലയം തയ്യാറാക്കിയ കരട് ഭേദഗതികൾ അംഗീകരിച്ചു. ഉപയോക്താക്കൾക്ക് തത്സമയം നിയമപരമായ വിവരങ്ങളും രേഖകളും പരിശോധിക്കാൻ ഇതിലൂടെ സാധിക്കും.
സർക്കാർ സ്ഥാപനങ്ങളിലെ കടലാസ്-ഇലക്ട്രോണിക് രേഖകൾ അന്താരാഷ്ട്ര നിലവാരത്തിൽ സൂക്ഷിക്കുന്നതിനായി നാഷണൽ ആർക്കൈവ്സ് ഓഫ് ഖത്തർ മുന്നോട്ടുവെച്ച നിർദേശത്തിന് മന്ത്രിസഭ അനുമതി നൽകി.ഖത്തറും കുവൈത്തും തമ്മിലുള്ള സാമ്പത്തിക സഹകരണത്തിനായുള്ളധാരണാപത്രത്തിനും, ഭീകരവാദ സാമ്പത്തിക സഹായം തടയുന്നതിനുള്ള (MENAFATF) ഭേദഗതി വ്യവസ്ഥകൾക്കും യോഗം അംഗീകാരം നൽകി.











