
ദോഹ: പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽഥാനിയുടെ അധ്യക്ഷതയിൽ അമീരി ദിവാനിൽ ചേർന്ന ഖത്തർ മന്ത്രിസഭായോഗം നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടു.
വിവരസാങ്കേതിക, സാമ്പത്തിക, കുടുംബ ക്ഷേമ മേഖലകളിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുന്ന കരട് നിയമങ്ങൾക്കും കരാറുകൾക്കും യോഗം അംഗീകാരം നൽകി.
വാർത്താവിനിമയ വിവരസാങ്കേതിക മന്ത്രാലയവും ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റിയും ചേർന്ന് തയ്യാറാക്കിയ കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി. ഡിജിറ്റൽ ഡാറ്റ സംരക്ഷണം, ഡാറ്റ കേന്ദ്രങ്ങളിലെ വിദേശ നിക്ഷേപം ആകർഷിക്കൽ, സേവനദാതാക്കളുടെ ഉത്തരവാദിത്തങ്ങൾ എന്നിവ ക്രമീകരിക്കുന്നതാണ് ഈ നിയമം.വാണിജ്യ വ്യവസായ മന്ത്രാലയം തയ്യാറാക്കിയ പുതിയ കരട് നിയമത്തിനും അംഗീകാരമായി. 2006-ലെ 19-ാം നമ്പർ നിയമത്തിന് പകരമായാണ് ഇത് വരുന്നത്. വിപണിയിലെ അനാവശ്യ കുത്തകകൾ തടയുന്നതിനും ന്യായമായ മത്സര അന്തരീക്ഷം ഉറപ്പാക്കുന്നതിനുമായി 'കോമ്പറ്റീഷൻ റെഗുലേഷൻ കമ്മിറ്റി' രൂപീകരിക്കാൻ നിയമം വ്യവസ്ഥ ചെയ്യുന്നു.കുടുംബ ബന്ധങ്ങൾ ശക്തമാക്കുന്നതിനും മാതാപിതാക്കളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും ശൂറാ കൗൺസിൽ മുന്നോട്ടുവെച്ച നിർദേശങ്ങൾ മന്ത്രിസഭ വിലയിരുത്തി. ജോലി-കുടുംബ ജീവിത സമതുലിതാവസ്ഥ, നഴ്സറി സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ എന്നിവയ്ക്കായി പുതിയ പദ്ധതികൾ നടപ്പിലാക്കും.സ്പെയിനിൽ നടക്കുന്ന 2030 ഫിഫ ലോകകപ്പിന്റെ സുരക്ഷാ പങ്കാളിത്തവുമായി ബന്ധപ്പെട്ട് ഖത്തർ ആഭ്യന്തര മന്ത്രാലയവും സ്പെയിൻ ആഭ്യന്തര മന്ത്രാലയവും തമ്മിലുള്ള സഹകരണ പത്രത്തിന് അംഗീകാരം.ജർമ്മനിയുമായി സുരക്ഷാ പരിശീലന മേഖലയിലെ സഹകരണത്തിനും ധാരണയായി.നോർത്ത് മാസിഡോണിയ (തൊഴിൽ മേഖല), സെർബിയ (ടൂറിസം), കിർഗിസ് റിപ്പബ്ലിക് (കായികം) എന്നീ രാജ്യങ്ങളുമായുള്ള ധാരണാപത്രങ്ങൾക്കും യോഗം അംഗീകാരം നൽകി.മേഖലയിലെ മറ്റ് സഹോദര രാജ്യങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങളെ ഖത്തർ മന്ത്രിസഭ ശക്തമായി അപലപിക്കുകയും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ നയതന്ത്ര ചർച്ചകൾ അടിയന്തിരമായി പുനരാരംഭിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.










