
ദോഹ:ഖത്തറിലെ ഇന്ധന വിതരണ, സംഭരണ കേന്ദ്രങ്ങളുടെ മേൽനോട്ടം ശക്തമാക്കുന്നതിനുള്ള കരട് നിയമത്തിന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നൽകി. തുടർ നടപടികൾക്കായി ഈ കരട് നിയമം ശൂറാ കൗൺസിലിന് കൈമാറി.
ഇന്ധന സ്റ്റേഷനുകളുടെയും സംഭരണ കേന്ദ്രങ്ങളുടെയും പ്രവർത്തനം കൂടുതൽ കാര്യക്ഷമമായി നിയന്ത്രിക്കുക.പൊതുജനാരോഗ്യം, സുരക്ഷ, കമ്മ്യൂണിറ്റിയുടെ സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതിനായി ആവശ്യമായ സാങ്കേതിക മാനദണ്ഡങ്ങൾ നടപ്പിലാക്കുക.ഇന്ധന കൈകാര്യം ചെയ്യലിലൂടെ പരിസ്ഥിതിക്കുണ്ടാകുന്ന ആഘാതങ്ങൾ കുറയ്ക്കുന്നതിനുള്ള നടപടികൾ പ്രോത്സാഹിപ്പിക്കുക.ഇന്ധന സ്റ്റേഷനുകളുടെ ഉടമകൾക്കും ഓപ്പറേറ്റർമാർക്കും സ്റ്റേഷനുകളിലും അനുബന്ധ സൗകര്യങ്ങളിലും ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വ്യക്തമായ ബാധ്യതകൾ ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. ഖത്തർ എനർജിയും, ഇന്ധന വിതരണ-സംഭരണ കേന്ദ്രങ്ങളുടെ നിരീക്ഷണത്തിനായുള്ള സ്ഥിരം സമിതിയും സംയുക്തമായാണ് ഈ കരട് നിയമം തയ്യാറാക്കിയത്.
രാജ്യത്തെ ഊർജ്ജ വിതരണ മേഖലയിലെ സുരക്ഷാ മാനദണ്ഡങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നിയമനിർമ്മാണം.










