
ദോഹ: ഹോർമുസ് കടലിടുക്കിന് സമീപം ഖത്തറിൻ്റെ 'അൽ-റുഖയ്യാത്ത്' (Al-Rukayyat) എന്ന എണ്ണടാങ്കറിന് നേരെ ഉണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തർ. അന്താരാഷ്ട്ര നാവിക സുരക്ഷയ്ക്ക് നേരെയുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവുമാണ് ഇതെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സുരക്ഷിതമായ യാത്രയെയും ആഗോള ഊർജ്ജ വിതരണത്തെയും തടസ്സപ്പെടുത്തുന്ന ഇത്തരം നടപടികൾ യാതൊരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രധാനമന്ത്രിയുടെ ഉപദേശകനും വിദേശകാര്യ മന്ത്രാലയ വക്താവുമായ ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ-അൻസാരി എക്സ് (X) പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
മേഖലയുടെ സുരക്ഷയെ ബാധിക്കുന്നതും അന്താരാഷ്ട്ര നാവിക സുഗമതയെ തടസ്സപ്പെടുത്തുന്നതുമായ എല്ലാത്തരം നടപടികളും ഇറാൻ ഉടനടി അവസാനിപ്പിക്കണമെന്ന് ഖത്തർ ആവശ്യപ്പെട്ടു. സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി ആഗോള ഊർജ്ജ വിതരണത്തെയും പ്രാദേശിക രാജ്യങ്ങളുടെ വിഭവങ്ങളെയും അപകടത്തിലാക്കുന്നത് നിർത്തണം. ഈ ആക്രമണത്തിനും അതുമൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്കും പൂർണ്ണമായ നിയമപരമായ ഉത്തരവാദിത്തം ഇറാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജിസിസിയുടെ ശക്തമായ മുന്നറിയിപ്പ്
ഖത്തർ ടാങ്കറിന് നേരെയുണ്ടായ ഇറാന്റെ ആക്രമണം മേഖലയുടെ സുരക്ഷയെ അപകടത്തിലാക്കുന്ന ഗുരുതരമായ സാഹചര്യമാണെന്ന് ഗൾഫ് സഹകരണ കൗൺസിൽ (GCC) പ്രതികരിച്ചു. ഇത് മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കുന്ന കടുത്ത പ്രകോപനമാണെന്നും ജിസിസി വ്യക്തമാക്കി.










