
ദോഹ:വിമാനവ്യൂഹത്തിന്റെ പൂർണ്ണമായ സുരക്ഷയും പ്രവർത്തനക്ഷമതയും ഉറപ്പാക്കാൻ ഇരുപതിലേറെ അത്യാധുനിക സാങ്കേതിക അറ്റകുറ്റപ്പണി (MRO) ശാലകളുമായി ഖത്തർ എയർവേയ്സ്. ഏവിയോണിക്സ്, ക്യാബിൻ ഇന്റീരിയർ നവീകരണം തുടങ്ങി വിമാനങ്ങളുടെ സമഗ്രമായ പരിപാലനത്തിനായി അത്യാധുനിക സൗകര്യങ്ങളാണ് ദോഹയിൽ സജ്ജീകരിച്ചിരിക്കുന്നത്.
ഡിസംബറോടെ പത്ത് വലിയ (വൈഡ് ബോഡി) വിമാനങ്ങളുടെ പുറംഭാഗം പൂർണ്ണമായും ദോഹയിൽ തന്നെ പെയിന്റ് ചെയ്തു പൂർത്തിയാക്കും. ഇതോടൊപ്പം, ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്റ്റാർലിങ്ക് വൈഫൈ വിമാനവ്യൂഹമെന്ന പദവിയും ഖത്തർ എയർവേയ്സ് സ്വന്തമാക്കി. നിലവിൽ 150-ലധികം വിമാനങ്ങളിൽ സ്റ്റാർലിങ്ക് അതിവേഗ ഇന്റർനെറ്റ് ലഭ്യമാണ്. ഈ വർഷാവസാനത്തോടെ 30 ബോയിംഗ് 787-9 വിമാനങ്ങളിൽ കൂടി ഈ സൗകര്യം നിലവിൽ വരും.
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ലോകത്തിലെ തന്നെ ഏറ്റവും വലിയ എഞ്ചിൻ സർവീസിംഗ് കേന്ദ്രങ്ങളിലൊന്നായ ഇവിടെ 80 കരുതൽ (സ്പെയർ) എഞ്ചിനുകൾ സജ്ജമാക്കിയിട്ടുണ്ടെന്ന് ചീഫ് എം.ആർ.ഒ ഓഫീസർ അലി അൽ സാദി വ്യക്തമാക്കി. ഖത്തർ ദേശീയ വിഷൻ 2030 മുൻനിർത്തിയാണ് അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നത്.
ആഗോളതലത്തിലെ വിമാന സർവീസുകൾ തടസ്സമില്ലാതെ തത്സമയം ഏകോപിപ്പിക്കുന്നതിന് ഇന്റഗ്രേറ്റഡ് ഓപ്പറേഷൻസ് സെന്റർ (IOC) 24 മണിക്കൂറും സജീവമാണ്. വരാനിരിക്കുന്ന ശൈത്യകാല യാത്രാത്തിരക്ക് മുന്നിൽ കണ്ട് കൂടുതൽ മൊബൈൽ കിയോസ്കുകളും ചെക്ക്-ഇൻ കൗണ്ടറുകളും ഗ്രൗണ്ട് സർവീസ് വിഭാഗം സജ്ജീകരിച്ചിട്ടുണ്ട്.










