
ദോഹ: ആഗോള സർവീസുകൾ ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട്ടേക്കും ബഹ്‌റൈനിലേക്കും പ്രതിദിന സർവീസുകൾ പുനരാരംഭിക്കുമെന്ന് ഖത്തർ എയർവേയ്‌സ് അറിയിച്ചു. മെയ് ഒന്ന് മുതലാണ് ഈ രണ്ട് സെക്ടറുകളിലേക്കും വിമാനങ്ങൾ പറന്നുതുടങ്ങുക.
നേരത്തെ ദുബായ്, ഷാർജ (ഏപ്രിൽ 23 മുതൽ), ഡമാസ്കസ് (മെയ് 1 മുതൽ) എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുമെന്ന് എയർവേയ്‌സ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മലയാളി യാത്രക്കാർക്ക് ഏറെ ആശ്വാസം നൽകിക്കൊണ്ട് കോഴിക്കോട്ടേക്കും സർവീസ് പ്രഖ്യാപിച്ചത്.
2026 ഏപ്രിൽ 30-നകം ടിക്കറ്റ് എടുത്തവർക്ക് (യാത്ര 2026 ഫെബ്രുവരി 28 നും സെപ്റ്റംബർ 15 നും ഇടയിലാണെങ്കിൽ), ഒക്ടോബർ 31 വരെയുള്ള പുതിയ തിയതികളിലേക്ക് ടിക്കറ്റ് മാറ്റാം. ഇതിന് അധിക നിരക്ക് (Fare difference ഉണ്ടെങ്കിൽ മാത്രം നൽകണം) ഈടാക്കില്ല.
ഉപയോഗിക്കാത്ത ടിക്കറ്റുകൾക്ക് റീഫണ്ട് ആവശ്യപ്പെടാം. അപേക്ഷ നൽകി 28 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ തുക തിരികെ ലഭിക്കും.
വിമാന സമയത്തിൽ മാറ്റം വന്നാൽ ഒക്ടോബർ 31 വരെ പിഴയില്ലാതെ യാത്ര മാറ്റാനോ റീഫണ്ട് എടുക്കാനോ സാധിക്കും.
യാത്രക്കാർ വിമാന കമ്പനിയുടെ വെബ്‌സൈറ്റോ മൊബൈൽ ആപ്പോ വഴി ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും കോൺടാക്ട് വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തണമെന്നും ഖത്തർ എയർവേയ്‌സ് നിർദ്ദേശിച്ചു. സുരക്ഷാ കാരണങ്ങളാലോ മറ്റ് സാങ്കേതിക കാരണങ്ങളാലോ ഷെഡ്യൂളുകളിൽ മാറ്റം വരാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.










