
ദോഹ: ഖത്തറിൽ ആദ്യമായി ഇലക്ട്രിക് കാറുകൾ നിർമ്മിക്കുന്ന വൻകിട വ്യവസായ പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങി ജെ.ടി.എ ഇന്റർനാഷണൽ ഇൻവെസ്റ്റ്‌മെന്റ് ഹോൾഡിംഗ് ഗ്രൂപ്പ്. യുകെ അധിഷ്ഠിത പ്രമുഖ ഇലക്ട്രിക് വാഹന ഡിസൈനിംഗ്, പ്രൊഡക്ഷൻ കമ്പനിയായ 'വാട്ട്' (Watt)-മായി ചേർന്നാണ് പ്രൊജക്ട് നടപ്പിലാക്കുന്നത്. പ്രതിവർഷം 5,000 ഇലക്ട്രിക് വാഹനങ്ങൾ ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് നിർദ്ദിഷ്ട പ്ലാന്റ്.
ഗൾഫ് മേഖലയിലെ കഠിനമായ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിലാകും ഈ വാഹനങ്ങളുടെ രൂപകൽപ്പന. ഖത്തറിനെ അഡ്വാൻസ്ഡ് മാനുഫാക്ചറിംഗ്, സുസ്ഥിര ഗതാഗത (Sustainable Mobility) ഹബ്ബാക്കി മാറ്റുന്നതിൽ പദ്ധതി നിർണ്ണായക പങ്ക് വഹിക്കും.'മെയ്ഡ് ഇൻ ഖത്തർ' (Made in Qatar) ബ്രാൻഡിന് കീഴിൽ 2028 ആരംഭത്തോടെ വാഹനങ്ങളുടെ ഉൽപ്പാദനം തുടങ്ങും. തുടക്കത്തിൽ പ്രതിവർഷം 5,000 യൂണിറ്റുകൾ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്.ക്ലാസിക് ലോട്ടസ് (Lotus) മോഡലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 'വാട്ട്' പേറ്റന്റ് നേടിയ 'EV Paces' എന്ന നൂതന ഇലക്ട്രിക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് വാഹനങ്ങൾ ബ്രിട്ടനിൽ വികസിപ്പിക്കുന്നത്.പ്രാദേശിക വിപണിയിലെ ആവശ്യങ്ങൾ പൂർത്തീകരിച്ച ശേഷം ജി.സി.സി (GCC) രാജ്യങ്ങളിലേക്കും മറ്റ് അന്താരാഷ്ട്ര വിപണികളിലേക്കും കയറ്റുമതി വ്യാപിപ്പിക്കും.നൂതന സാങ്കേതികവിദ്യയുടെ കൈമാറ്റം (Technology Transfer), പ്രാദേശിക സപ്ലൈ ചെയിൻ വികസനം, പ്രൊഫഷണൽ തൊഴിലവസരങ്ങൾ, ഇലക്ട്രിക് വാഹന മേഖലയിലെ ഗവേഷണം എന്നിവയ്ക്ക് പ്ലാന്റ് വഴിയൊരുക്കും.
ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി വ്യവസായ രംഗത്ത് പുത്തൻ മുന്നേറ്റം ഉണ്ടാക്കാൻ ഈ പങ്കാളിത്തത്തിന് സാധിക്കുമെന്ന് ജെ.ടി.എ സി.ഇ.ഒ ആമിർ അലി സലീമിയും, ഗൾഫ് മേഖലയ്ക്ക് അനുയോജ്യമായ വാഹനങ്ങൾ വേഗത്തിൽ വിപണിയിലെത്തിക്കാൻ തങ്ങളുടെ ഇ.വി പ്ലാറ്റ്‌ഫോമിന് സാധിക്കുമെന്ന് 'വാട്ട്' സി.ഇ.ഒ നീൽ യേറ്റ്സും വ്യക്തമാക്കി.










