
ഒരു ഉപാധികളുമില്ലാതെ യുഡിഎഫിനൊപ്പം നിൽക്കുമെന്ന് പി വി അൻവർ എംഎൽഎ. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും കെപിസിസി പ്രസിഡന്റ് കെ സുധാകരനെയും ഫോണിൽ വിളിച്ച് സംസാരിച്ചെന്ന് പി വി അൻവർ വ്യക്തമാക്കി. യുഡിഎഫിന്റെ എല്ലാ നേതാക്കളുമായും ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും അൻവർ വെളിപ്പെടുത്തി.
കുഞ്ഞാലിക്കുട്ടി,വിഡി സതീശന്,സാദിക് അലി തങ്ങൾ,സിപി ജോൺ, രമേശ് ചെന്നിത്തല തുടങ്ങിയവരെ ഫോണിൽ വിളിച്ചു നന്ദി പറഞ്ഞു. നാളെ പിന്തുണ നൽകിയ യുഡിഎഫ് നേതാക്കളയും,മലയോര ജനങ്ങളെയും സഭ നേതാക്കളേയും കാണും കാണും- അൻവർ വ്യക്തമാക്കി. പിണറായി വിജയനോട് നന്ദിയുണ്ടെന്നായിരുന്നു അറസ്റ്റ് സംബന്ധിച്ച് അൻവറിന്റെ പ്രതികരണം. അറസ്റ്റ് കൊണ്ട് താൻ ഉന്നയിച്ച കാര്യങ്ങൾ ജനങ്ങൾക്ക് മനസിലാക്കാനായെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ തകർത്ത കേസിൽ അറസ്റ്റിലായ പി വി അൻവർ എംഎൽഎ ഇന്നലെ രാത്രിയാണ് ജയിൽ മോചിതനായത്. മാലയിട്ടും പൊന്നാടയണിയിച്ചും മധുരം വിതരണം ചെയ്തും പ്രവർത്തകർ അൻവറിനെ സ്വീകരിച്ചു. തന്നെ പിന്തുണച്ചവർക്ക് അൻവർ നന്ദി അറിയിച്ചു. നൂറ് ദിവസം ജയിലിൽ കിടക്കാൻ തയാറായാണ് താൻ വന്നതെന്നും ഇവിടുത്തെ ജുഡീഷ്യറിയിൽ നിന്ന് നീതി കിട്ടുമെന്നായിരുന്നു പ്രതീക്ഷയെന്നും അത് കിട്ടിയെന്നും അൻവർ പറഞ്ഞു.











